പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വാഹനങ്ങളുടെ വിൻഡ്‌സ്ക്രീനിൽ ഫാസ്‌ടാഗ് കൃത്യമായി പതിപ്പിക്കാത്തവർക്കെതിരെ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ). വിൻഡ്‌സ്ക്രീനിൽ ഫാസ്‌ടാഗ് ഒട്ടിക്കാതെ കൈയ്യിൽ പിടിച്ചോ മറ്റോ ഉപയോഗിക്കുന്നവരുടെ ടാഗുകൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ടോൾ പ്ലാസകളിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി) റീഡറുകൾക്ക് തടസ്സമില്ലാതെ ഫാസ്‌ടാഗ് സ്കാൻ ചെയ്യുന്നതിനാണ് ഇത് വിൻഡ്‌സ്ക്രീനിൽ പതിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്നത്. ടാഗുകൾ കൈയ്യിൽ പിടിക്കുന്നത് സ്കാനിങ് വൈകിപ്പിക്കാനും ടോൾ പ്ലാസകളിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കൂടാതെ ഒരു വാഹനത്തിലെ ടാഗ് ഊരി മാറ്റി മറ്റ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത് തടയാൻ ഇത് സഹായിക്കും. പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന എ.ഐ അധിഷ്ഠിത സംവിധാനങ്ങൾക്കും ഹൈവേ പദ്ധതികൾക്കും ടാഗുകൾ കൃത്യമായ സ്ഥാനത്ത് ഒട്ടിച്ചുവെക്കേണ്ടത് അനിവാര്യമാണെന്നും എൻ.എച്ച്.എ.ഐ വ്യക്തമാക്കി.
ഫാസ്‌ടാഗ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും എൻ.എച്ച്.എ.ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ സൈറ്റുകൾ നിർമിച്ച് 'വാർഷിക പാസ്' (Annual Pass) വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇതിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം.
ഫാസ്‌ടാഗ് സേവനങ്ങൾക്കായി സർക്കാരിന്റെ ഔദ്യോഗിക അപ്ലിക്കേഷനായ 'രാജ്മാർഗയാത്ര' (Rajmargyatra) മാത്രം ഉപയോഗിക്കുക, സെർച്ച് എഞ്ചിനുകളിൽ കാണുന്ന സ്പോൺസർ ചെയ്ത ലിങ്കുകളിലോ അപരിചിതമായ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുത്, ഒ.ടി.പി (OTP), കാർഡ് വിവരങ്ങൾ, ലോഗിൻ ഐഡി എന്നിവ ആരുമായും പങ്കുവെക്കരുത്, പേയ്‌മെന്റുകൾ നടത്തുന്നതിന് മുൻപ് വെബ്‌സൈറ്റ് അഡ്രസ്സ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ മുന്നറിയിപ്പുകൾ എൻ.എച്ച്.എ.ഐ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.