ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ ഗെയിമിങ് മേഖലയെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ മേയ് ഒന്ന് മുതൽ പ്രാബല്യത്തിൽവരും.
പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് (Real Money Games) രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. എന്നാൽ സാധാരണ സോഷ്യൽ ഗെയിമുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിനായി 'ഓൺലൈൻ ഗെയിമിങ് അതോറിറ്റി ഓഫ് ഇന്ത്യ' എന്ന പേരിൽ ഡൽഹി ആസ്ഥാനമായി കേന്ദ്ര അതോറിറ്റി രൂപവത്കരിച്ചു. ഇത് പ്രകാരം ഓരോ ഗെയിമും ഇ-സ്പോർട്സ് ആണോ അതോ പണം വെച്ചുള്ള ചൂതാട്ടമാണോ എന്ന് അതോറിറ്റി തരംതിരിക്കും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
എല്ലാ പ്രമുഖ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളും നിർബന്ധമായും രജിസ്റ്റർ ചെയ്യണം. നിബന്ധനകൾ പാലിക്കുന്നവർക്ക് 10 വർഷം കാലാവധിയുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും. കൂടാതെ, പ്രായപരിശോധന, രക്ഷാകർതൃ നിയന്ത്രണങ്ങൾ, സമയപരിധി എന്നിവ ഏർപ്പെടുത്തുന്നത് നിർബന്ധമാക്കുന്നതാണ് പുതിയ നിയമം.
ഉപയോക്താക്കളുടെ പരാതികൾ തീർപ്പാക്കാൻ പ്ലാറ്റ്‌ഫോം തലത്തിലും കേന്ദ്ര അതോറിറ്റി തലത്തിലും സംവിധാനമുണ്ടാകും. 30 ദിവസത്തിനുള്ളിൽ പരാതികളിൽ തീരുമാനമെടുക്കണം. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ പിഴയുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.