ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ വരുന്നത് ആര്‍.എസ്.എസ് അനുഭാവമുള്ള വിവേകാനന്ദ ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷനില്‍നിന്ന്. സംഘ് അനുകൂല ബുദ്ധിജീവികളെ വാര്‍ത്തെടുക്കുന്ന ഫൗണ്ടേഷനിലെ പ്രധാന പ്രവര്‍ത്തകരെല്ലാം ഇതിനകം കേന്ദ്ര സര്‍ക്കാറിന്‍െറ ഉന്നതസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. ഫൗണ്ടേഷന്‍െറ നിര്‍വാഹകസമിതി അംഗമാണ് ബൈജാല്‍.
ഫൗണ്ടേഷന്‍െറ സ്ഥാപക ഡയറക്ടറായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, പ്രസാര്‍ഭാരതി ചെയര്‍മാന്‍ എ. സൂര്യപ്രകാശ്, ദേശീയ ഡെപ്യൂട്ടി സുരക്ഷ ഉപദേഷ്ടാവ് അരവിന്ദ് ഗുപ്ത, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറും മലയാളിയുമായ കെ.ജി. സുരേഷ്കുമാര്‍ തുടങ്ങിയവരെല്ലാം ഇവിടെനിന്ന് ആര്‍.എസ്.എസിന്‍െറ താല്‍പര്യത്തിന് അനുസരിച്ച് വന്നവരാണ്.
ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി വിരമിച്ച നജീബ് ജങ്ങിന് പകരം നിരവധി പേരുകള്‍ ഉയര്‍ന്നെങ്കിലും ബൈജാലിന് തുണയായത് ആര്‍.എസ്.എസിന്‍െറ അകമഴിഞ്ഞ പിന്തുണയാണ്. വാജ്പേയ് സര്‍ക്കാറിന്‍െറ കാലത്ത് ആഭ്യന്തര സെക്രട്ടറിയായും 2006ല്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറിയായും ഡല്‍ഹി വികസന അതോറിറ്റി വികസന വൈസ് ചെയര്‍മാനായും ബൈജാല്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.