അംബേദ്കർ നൽകിയ ഭരണഘടനക്ക് വേണ്ടി ജീവിതം സമർപ്പിക്കും -ഭരണഘടനയെ വണങ്ങി മോദി
ന്യൂഡൽഹി: ഭരണഘടന ഉയർത്തിപ്പിടിച്ച് വണങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്ര പിന്നാക്ക കുടുംബത്തിൽ ജനിച്ച എന്നെപ്പോലുള്ള ഒരാൾക്ക് രാഷ്ട്രത്തെ സേവിക്കാൻ കഴിയുന്നതിന് ഏകകാരണം ഈ ഭരണഘടനയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
‘ഡോ. ബാബാസാഹേബ് അംബേദ്കർ നമുക്ക് നൽകിയ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമർപ്പിക്കുന്നു. ദരിദ്ര പിന്നാക്ക കുടുംബത്തിൽ ജനിച്ച എന്നെപ്പോലുള്ള ഒരാൾക്ക് രാഷ്ട്രത്തെ സേവിക്കാൻ കഴിയുന്നതിന് കാരണം ഭരണഘടന മാത്രമാണ്. നമ്മുടെ ഭരണഘടന കോടിക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയും ശക്തിയും അന്തസ്സും നൽകുന്നു’ -അദ്ദേഹം പറഞ്ഞു.
ഫലം വന്ന് മൂന്നുദിവസം തങ്ങൾ ആഘോഷിക്കാതിരുന്നത് വിജയത്തിൽ ഉന്മാദം കാണിക്കാത്തവരായതുകൊണ്ടാണെന്ന് എൻ.ഡി.എ പാർലമെന്ററി പാർടിട യോഗത്തിൽ മോദി അവകാശപ്പെട്ടു. ഘടകകക്ഷി നേതാക്കളുടെ പേരെടുത്തു പറഞ്ഞ് ഈ വിജയം സഖ്യത്തിന്റേതാണെന്ന് മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മുന്നണി രാഷ്ട്രീയത്തിൽ ഇത്രയും സഫലമായ ഒരു വിജയമുണ്ടായിട്ടില്ല. എൻ.ഡി.എ നേതാവ് എന്നനിലയിൽ പുതിയ ഉത്തരവാദിത്തം നൽകിയിരിക്കുകയാണ്. രാജ്യം മുന്നോട്ടു കൊണ്ടുപോകാൻ സമവായം വേണം. ജയം തങ്ങൾക്കാണെന്ന മട്ടിലാണ് ഇൻഡ്യ സഖ്യത്തിന്റെ ആഘോഷമെന്നും യഥാർഥത്തിൽ ജയിച്ചത് എൻ.ഡി.എ ആണെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.