മുസ്ലിംകൾ 'വിക്ടിംഹുഡ് സിൻഡ്രത്തിൽ' വീഴരുത്; പുതിയ പുസ്തകത്തിൽ മുൻ കേന്ദ്ര മന്ത്രി റഹ്മാൻ ഖാൻ

മുംബൈ: ഇന്ത്യയിലെ മുസ്ലിംകൾ ഇരവാദ രോഗം പിടികൂടാതെ നോക്കണമെന്നും സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റത്തിനായി പരിശ്രമിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ കെ. റഹ്മാൻ ഖാൻ. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'ഇന്ത്യൻ മുസ്ലിംസ്: ദ വേ ഫോർവേഡ്' എന്ന പുസ്തകത്തിലാണ് രാജ്യത്തെ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ചും അവർ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നത്. വിഭജന കാലത്തെ ഇന്ത്യൻ മുസ്‌ലിംകളുടെ ദുരവസ്ഥ പരക്കെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് കാലത്താണ് പിന്നീട് മുസ്ലിംകളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. ഇന്ന് കാലം മാറി.


 



മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് മുസ്ലിംകൾ തന്നെ ഉത്തരവാദികളാണെന്ന് അദ്ദേഹം വാദിക്കുന്നു. ഇരവാദ സിൻഡ്രോമിൽ തങ്ങളെത്തന്നെ തളച്ചിടാൻ അനുവദിക്കരുതെന്നും അതിൽനിന്നും മറി കടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം എഴുതുന്നു. ബാബരി മസ്ജിദ്, ഷാബാനു കേസ് ഈ രണ്ട് തർക്കങ്ങൾക്കും ഒടുവിൽ മുസ്ലിംകൾക്ക് എന്താണ് ലഭിച്ചത്. മുസ്ലിംകൾ തങ്ങളുടെ ഇന്നത്തെ ദുരവസ്ഥക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. അദ്ദേഹം എഴുതുന്നു.

ചെന്നൈ ആസ്ഥാനമായ നോഷൻ പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുസ്ലിംകൾ പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണക്കുന്നുണ്ടെന്നും എന്നാൽ സമൂഹത്തിൽ വിശ്വസനീയമായ രാഷ്ട്രീയ നേതൃത്വത്തെ കെട്ടിപ്പടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും പുസ്തകത്തെക്കുറിച്ച് 'ദി ഹിന്ദു' ദിന പത്രത്തോട് സംസാരിക്കുവെ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിംകളെ വോട്ട് ബാങ്കായി കണക്കാക്കി.

20 കോടിയുള്ള ജനസമൂഹത്തെ ന്യൂനപക്ഷമായി കാണുന്നത് നല്ലതല്ല. നിങ്ങളെ സ്വയം ന്യൂനപക്ഷമായി കണക്കാക്കരുത്, സ്വയം ശാക്തീകരിക്കുക, ഇന്ത്യയുടെ ഭാഗമാകുക -ഖാൻ പറയുന്നു. മതേതര ആശയങ്ങളും ജനാധിപത്യത്തിലുള്ള ഉറച്ച വിശ്വാസവും കാരണം സമുദായം കോൺഗ്രസിനെ പിന്തുണച്ചു. പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരം നഷ്‌ടമായതോടെ സമൂഹം ബദൽ മാർഗങ്ങൾ തേടുകയും ഉത്തർപ്രദേശിൽ എസ്‌.പിയെയും ബി.എസ്‌.പിയെയും പശ്ചിമ ബംഗാളിൽ ടി.എം.സിയെയും പിന്തുണച്ചതായും ലേഖകൻ പറഞ്ഞു. ഇന്ത്യൻ മുസ്‌ലിംകൾ ഗൗരവമായ ആത്മപരിശോധനയിൽ ഏർപ്പെടണമെന്നും മുന്നോട്ടുള്ള പോസിറ്റീവ് വഴി രൂപപ്പെടുത്തണമെന്നും പുസ്തകം നിർദ്ദേശിക്കുന്നു. 

Tags:    
News Summary - Muslims should not wallow in ‘victimhood syndrome’: Rahman Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.