കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമേകി മുസ്‍ലിം വോട്ടുകളിൽ വലിയ തോതിലുള്ള വിള്ളൽ. മൂന്ന് പ്രമുഖ ന്യൂനപക്ഷ ആധിപത്യ ജില്ലകളിൽ ഉണ്ടായ ഈ വോട്ട് ഭിന്നത ബി.ജെ.പിക്ക് 10 അധിക സീറ്റുകൾ നേടിക്കൊടുക്കുന്നതിൽ നിർണായകമായി. 2021ൽ ഈ മേഖലകളിൽ തൃണമൂൽ പുലർത്തിയിരുന്ന ആധിപത്യത്തിനാണ് ഇത്തവണ മങ്ങലേറ്റത്.
70 ശതമാനത്തിലധികം മുസ്‍ലിം ജനസംഖ്യയുള്ള മുർഷിദാബാദ് ജില്ല ഇത്തവണ വിചിത്രമായ വിധിയെഴുത്തിനാണ് സാക്ഷ്യം വഹിച്ചത്. 22 നിയമസഭാ മണ്ഡലങ്ങളുള്ള ഇവിടെ അഞ്ച് വ്യത്യസ്ത പാർട്ടികൾ വിജയിച്ചു.
തൃണമൂൽ കോൺഗ്രസ് ഒമ്പത് സീറ്റിലൊതുങ്ങിയപ്പോൾ ബി.ജെ.പി എട്ട് സീറ്റുകൾ നേടി കരുത്തറിയിച്ചു. കോൺഗ്രസിനും ആം ജനത ഉന്നയൻ പാർട്ടിക്കും (എ.ജെ.യു.പി) രണ്ട് സീറ്റുകൾ വീതം ലഭിച്ചപ്പോൾ സി.പി.എം ഒരു സീറ്റിൽ വിജയിച്ചു. 2021ൽ 20 സീറ്റുകൾ തൃണമൂൽ തൂത്തുവാരിയ സ്ഥാനത്താണിത്.
മുർഷിദാബാദ്, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നീ മൂന്ന് ജില്ലകളിലായി ആകെ 43 സീറ്റുകളാണുള്ളത്. 2021ൽ 35 സീറ്റുകൾ നേടിയിരുന്ന തൃണമൂലിന് ഇത്തവണ 20 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. നേരെമറിച്ച്, കഴിഞ്ഞ തവണ കേവലം എട്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 18 സീറ്റുകളിലേക്ക് നില മെച്ചപ്പെടുത്തി. ബാക്കിയുള്ള അഞ്ച് സീറ്റുകൾ കോൺഗ്രസ്, എ.ജെ.യു.പി, സി.പി.എം എന്നിവർ പങ്കിട്ടു.
ഹിന്ദു വോട്ടുകളുടെ ഏകീകരണവും മുസ്‍ലിം വോട്ടുകളിലെ വിഭജനവുമാണ് ഈ ഫലത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
ജനങ്ങൾക്ക് മാറ്റം വേണമായിരുന്നു. തൃണമൂലിനെ പുറത്താക്കാൻ നിരവധി മുസ്‍ലീങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്ന് ബെഹ്റാംപൂർ എം.എൽ.എ സുബ്രത മൈത്ര പറഞ്ഞു
മാൾഡ ജില്ലയിൽ മണിക്ചക്, ബൈഷ്‌നാബ്‌നഗർ സീറ്റുകൾ കൂടി നേടി ബി.ജെ.പി നില മെച്ചപ്പെടുത്തി. കോൺഗ്രസും സി.പി.എമ്മും മുസ്‍ലിം വോട്ടുകൾ പിടിച്ചതാണ് ബി.ജെ.പിക്ക് ഇവിടെ തുണയായത്.
മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ കരണ്ടിഗിയിൽ സി.പി.എമ്മും തൃണമൂലും വോട്ടുകൾ പങ്കിട്ടതോടെ ബി.ജെ.പി സ്ഥാനാർഥി ബിരാജ് ബിശ്വാസ് വിജയിച്ചു.
അടുത്തിടെയുണ്ടായ ചില അക്രമ സംഭവങ്ങൾ ഹിന്ദു വോട്ടർമാരെ ഒന്നിപ്പിച്ചതും ന്യൂനപക്ഷ വോട്ടുകൾ വിവിധ പാർട്ടികളിലേക്ക് ഭിന്നിച്ചു പോയതും ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.