മതസ്ഥാപനങ്ങൾ പൊളിക്കുന്ന നടപടി അപലപനീയം; നിയമപോരാട്ടത്തിനൊരുങ്ങി മുസ്‍ലിം സംഘടനകൾ

ന്യൂഡൽഹി: രാജ്യത്ത് മതസ്ഥാപനങ്ങൾ പൊളിച്ചുനീക്കുന്ന സർക്കാർ നടപടികൾക്കെതിരെ മുസ്‍ലിം സംഘടനകൾ രംഗത്ത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പള്ളികൾ, മദ്രസകൾ, ദർഗകൾ എന്നിവ ലക്ഷ്യമിട്ട് തുടരുന്ന പൊളിക്കൽ നടപടികളെ മുസ്‍ലിം സംഘടനകൾ അപലപിച്ചു. ഇത്തരം സംഭവങ്ങളിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് എന്നീ സംഘടകളുടെ തീരുമാനം.

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി പറഞ്ഞു. ‘കോടതി തീരുമാനങ്ങളെയും നിയമനടപടികളെയും അവഗണിച്ച് കൊണ്ട് വീടുകളും ആരാധനാലയങ്ങളും പൊളിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. കോടതികൾക്ക് പകരം ബുൾഡോസറുകൾ വിധി നടപ്പിലാക്കാൻ തുടങ്ങിയാൽ രാജ്യത്തെ നിയമ സംവിധാനങ്ങൾക്കും പൗരരുടെ അവകാശത്തിനും എന്ത് അർഥമാണുള്ളത്? നിയമപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ജുഡീഷ്യറിയാണ്. അല്ലാതെ സർക്കാറല്ല.’- അർഷാദ് മദനി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്ക് വഹിച്ച സ്ഥാപനങ്ങളെയാണ് ഇപ്പോൾ മുൻവിധിയോടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ രാജസ്ഥാനിലെ ജയ്‌സാൽമീർ, ബാർമർ, ബിക്കാനീർ എന്നിവിടങ്ങളിൽ പള്ളികൾ തകർക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ഓൾ ഇന്ത്യ മുസ്‍ലിം പേഴ്സണൽ ലോ ബോർഡ് വ്യക്തമാക്കി. മുസ്‍ലിംങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും പാർശ്വവൽക്കരിക്കുന്നതിനെതിരെ എല്ലാ വിഭാഗം ജനങ്ങളുമായി ചേർന്ന് രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബോർഡ് വക്താവ് എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു. ഇതിനായി പ്രത്യേക ആക്ഷൻ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‍ലിംങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങളും ബുൾഡോസർ രാഷ്ട്രീയവും വർധിക്കുന്നതിൽ ബോർഡ് ആശങ്ക രേഖപ്പെടുത്തി.

പൊളിക്കൽ നടപടികൾക്ക് ഇരയാകുന്നവർക്ക് നിയമസഹായം നൽകുമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അറിയിച്ചു. ഭരണഘടനാപരമായ അവകാശങ്ങളും പൗരന്മാരുടെ അന്തസ്സും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സംഘടന വ്യക്തമാക്കി. രാജസ്ഥാൻ, ഉത്തർപ്രദേശ് ഹൈക്കോടതികളിൽ ഇതിനകം പൊളിക്കപ്പെട്ട പള്ളികൾ പുനഃസ്ഥാപിക്കാനും, ഒഴിഞ്ഞുപോക്ക് നോട്ടീസ് ലഭിച്ച പള്ളികൾക്ക് സംരക്ഷണം തേടിയും ഹരജികൾ സമർപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

2014 മുതൽ ആരംഭിച്ച വലിയൊരു സാമൂഹിക-രാഷ്ട്രീയ പ്രക്രിയയുടെ ചെറിയൊരു ഭാഗമാണ് ഈ ‘ബുൾഡോസർ രാഷ്ട്രീയം’ എന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ സഫറുൽ ഇസ്‌ലാം ഖാൻ അവകാശപ്പെട്ടു. മുസ്‍ലിംങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും ശത്രുക്കളായി ചിത്രീകരിക്കുന്ന ആർ.എസ്.എസ് അജണ്ടയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എന്ത് സംഭവിച്ചാലും നിയമപരമായ രേഖകൾ ഭാവിയിലേക്കായി സൂക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിക്കപ്പെട്ട പള്ളികൾ പുനഃസ്ഥാപിക്കുന്നതിനും ഒഴിഞ്ഞുപോക്ക് നോട്ടീസ് ലഭിച്ച പള്ളികൾക്ക് സംരക്ഷണം തേടിയും രാജസ്ഥാൻ, ഉത്തർപ്രദേശ് ഹൈക്കോടതികളിൽ ഹരജികൾ ഫയൽ ചെയ്യാൻ മുസ്‍ലിം സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. " ഫലം എന്തുതന്നെയായാലും ബാബ്‌റി മസ്ജിദ് കേസിലെ നിയമപരവും ചരിത്രപരവുമായ കണ്ടെത്തലുകൾ പ്രാധാന്യമർഹിക്കുന്നതാണെന്ന് സഫറുൽ ഇസ്‌ലാം ഖാൻ പറഞ്ഞു.

Tags:    
News Summary - Muslim bodies denounce demolitions of religious structures, seek legal relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.