തമിഴ്നാട്: മറ്റ് മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് തമിഴ്‌നാട്ടിലെ പിന്നാക്ക മുസ്ലിം (ബി.സി.എം) വിഭാഗങ്ങൾക്കുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുൻ ദ്രാവിഡ മുന്നേറ്റ കഴകം സർക്കാർ 2024 മാർച്ച് 9-ന് പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി അത് റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, പി.ബി. ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ നിർണായക വിധി. മതം മാറുന്ന ഒരു വ്യക്തി കേവലം 'ഒരു മുസ്ലിം' മാത്രമായി മാറുമെന്നും, അല്ലാതെ സംസ്ഥാനം വിജ്ഞാപനം ചെയ്ത പ്രത്യേക പിന്നാക്ക മുസ്ലിം സമുദായങ്ങളിൽ ഒന്നിന്റെയും ഭാഗമാകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ നിലവിലെ നിയമപ്രകാരം അൻസാർ, ദെക്കാനി മുസ്ലിംകൾ, ദുബേകുല, ലബ്ബെ (റാവുത്തർ, മരക്കാർ ഉൾപ്പെടെ), മാപ്പിള, ഷെയ്ഖ്, സെയ്ദ് എന്നീ ഏഴ് സമുദായങ്ങളെയാണ് പിന്നാക്ക മുസ്ലിം വിഭാഗങ്ങളായി അംഗീകരിച്ചിട്ടുള്ളത്. എന്നാൽ, ബി.സി, എം.ബി.സി, ഡി.എൻ.സി, പട്ടികജാതി തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർ ഇസ്ലാം മതം സ്വീകരിക്കുമ്പോൾ അവർക്ക് ഈ ഏഴ് സമുദായങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പേരിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാനും സംവരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു തമിഴ്‌നാട് സർക്കാർ 2024-ൽ ഉത്തരവ് ഇറക്കിയത്. ഈ നടപടി നിയമപരമായും ആശയപരമായും നിലനിൽക്കില്ലെന്നാണ് ഹൈകോടതി ഇപ്പോൾ വിധിച്ചിരിക്കുന്നത്.
ഇതിനുദാഹരണമായി 75 വർഷങ്ങൾക്ക് മുമ്പുള്ള, അതായത് 1951-ലെ മദ്രാസ് ഹൈകോടതിയുടെ തന്നെ ഒരു ചരിത്രപ്രസിദ്ധമായ വിധിന്യായം ജഡ്ജിമാർ ചൂണ്ടിക്കാണിച്ചു. ഒരു ഹിന്ദു വ്യക്തി ഇസ്ലാം മതത്തിലേക്ക് മാറുമ്പോൾ അദ്ദേഹം ഒരു മുസ്ലിം ആയി മാറുന്നു, അല്ലാതെ ലബ്ബെ, റാവുത്തർ അല്ലെങ്കിൽ സെയ്ദ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ അംഗമാകുന്നില്ലെന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്. ഇത്തരം സമുദായങ്ങൾ ഒരാളുടെ ജനനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, കേവലം മതം മാറ്റത്തിലൂടെ ആ പദവികൾ നേടിയെടുക്കാൻ കഴിയില്ലെന്നും കോടതി ഓർമിപ്പിച്ചു.
സമീർ അഹമ്മദ് എന്ന വ്യക്തി നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച സമീർ 2015-ലാണ് ഇസ്ലാം മതം സ്വീകരിച്ചത്. തുടർന്ന് തനിക്ക് 'മുസ്ലിം ലബ്ബെ' എന്ന സമുദായ സർട്ടിഫിക്കറ്റ് വേണമെന്ന് കാണിച്ച് അദ്ദേഹം അധികൃതരെ സമീപിച്ചെങ്കിലും 2022-ൽ തഹസിൽദാർ അത് നിരസിച്ചു. മതം മാറ്റം എന്നത് ഒരു മതത്തിലേക്കുള്ള മാറ്റമാണെന്നും ജാതിയിലേക്കോ സമുദായത്തിലേക്കോ ഉള്ള മാറ്റമല്ലെന്നുമായിരുന്നു തഹസിൽദാറുടെ നിലപാട്. ഇതിനെതിരെ സമീർ ഹൈകോടതിയെ സമീപിക്കുകയും, ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെയും മുൻനിർത്തിയാണ് കോടതി ഈ കേസിൽ നിരീക്ഷണം നടത്തിയത്. ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും സാമൂഹികമായ തരംതിരിവുകളില്ലാത്ത ഒരു സമത്വ സുന്ദരമായ സമൂഹമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും കോടതി പറഞ്ഞു. എങ്കിൽപ്പോലും, ചരിത്രപരമായ കാരണങ്ങളാൽ മുസ്ലിം സമൂഹത്തിലും ചില തരംതിരിവുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ അവയെല്ലാം ജനനം കൊണ്ട് മാത്രം നിർണയിക്കപ്പെടുന്നവയാണ്. അതിനാൽ മതം മാറിയ ഒരാൾക്ക് ഇത്തരം സമുദായങ്ങളുടെ പേരിൽ ആനുകൂല്യം നൽകുന്നത് യുക്തിരഹിതമാണെന്ന് വ്യക്തമാക്കി കോടതി ഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.