ജഡ്ജിക്കെതിരെ സ്റ്റിങ് ഓപറേഷന്‍: ഗൂഗ്ളിനും യൂട്യൂബിനും നോട്ടീസ്

മുംബൈ: ജഡ്ജിക്ക് എതിരെ അഴിമതി ആരോപിച്ച് സ്റ്റിങ് ഓപറേഷന്‍ എന്ന പേരില്‍ കോടതി നടപടികള്‍ പകര്‍ത്തിയ വിഡിയോ പ്രചരിപ്പിച്ചതിന് ഗൂഗ്ളിനും യൂട്യൂബിനും ബോംബെ ഹൈകോടതിയുടെ നോട്ടിസ്. കോടതിയലക്ഷ്യത്തിന് എന്തുകൊണ്ട് നടപടി എടുത്തുകൂടെന്നതിന് മാര്‍ച്ച് 24നകം മറുപടി നല്‍കാനാണ് ജസ്റ്റിസുമാരായ അഭയ് ഓക, അനൂജ പ്രഭു ദേശായ് എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത്. ഒപ്പം, വിവാദ വിഡിയോ ഉടന്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട കോടതി ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശവും നല്‍കി.

ഹൈകോടതി ജഡ്ജി ജസ്റ്റിസ് എസ്.ജെ. കാത്താവാലക്ക് എതിരെയാണ് സ്റ്റിങ് ഓപറേഷനായി അവതരിപ്പിച്ച വിവാദ വിഡിയോ. ജഡ്ജിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിക്കേണ്ട വേദിയല്ല ഗൂഗ്ളും യൂട്യൂബുമെന്നും അത് അനുവദിച്ചുകൂടെന്നും കോടതി പറഞ്ഞു. വിഡിയോ എടുത്ത ഗോപാല്‍ ഷെട്ടെയ, വാര്‍ത്താവതരണം പോലെ വിവരങ്ങള്‍ നല്‍കിയ ഋഷി പണ്ഡിത്, അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട അഭിഭാഷകന്‍ നീലേഷ് ഓജ എന്നിവരടക്കം 14 ഓളം പേര്‍ക്കും കോടതി നോട്ടീസ് അയച്ചു.

ഇവരും മാര്‍ച്ച് 24നകം മറുപടി നല്‍കണം. ബോംബെ ബാര്‍ അസോസിയേഷനാണ് വിവാദ വിഡിയോക്ക് എതിരെ ഹൈകോടതിയില്‍ പരാതി നല്‍കിയത്. വിഡിയോ വിവാദമായതിനെ തുടര്‍ന്ന് മുംബൈയിലെ കോടതികളില്‍ മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - mumbai highcourt notice to google and youtube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.