ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന പാസഞ്ചർ റിസർവേഷൻ സംവിധാനം (PRS) നവീകരിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 1986 മുതൽ നിലവിലുള്ള പഴയ സംവിധാനത്തിന് പകരമായി അത്യാധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്‌ഫോം ആഗസ്റ്റ് മാസം മുതൽ നിലവിൽ വരും.
ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയായ ഇന്ത്യൻ റെയിൽവേയിൽ ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. 1986ൽ കമ്പ്യൂട്ടറൈസേഷന്റെ ആദ്യ നാളുകളിൽ സ്ഥാപിച്ച നിലവിലെ സംവിധാനം, ഇന്നത്തെ വർധിച്ചുവരുന്ന തിരക്ക് കൈകാര്യം ചെയ്യാൻ പലപ്പോഴും പ്രയാസപ്പെടുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ടിക്കറ്റ് ബുക്കിങ് രീതികളിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമാണ്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ റെയിൽ ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവനീത് സിങ് ബിട്ടു എന്നിവരും യോഗത്തിൽ പങ്കെടുത്തു. മാറ്റത്തിന്റെ ഭാഗമായി യാത്രക്കാർക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകരുതെന്നും, സേവനങ്ങളിൽ തടസ്സങ്ങൾ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്. 2025 ജൂലൈയിൽ പുറത്തിറക്കിയ 'റെയിൽവൺ' (RailOne) ആപ്പ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനപ്രിയമായി മാറി.
പത്ത് മാസത്തിനുള്ളിൽ 3.5 കോടിയിലധികം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. ദിവസേന ഏകദേശം 9.29 ലക്ഷം ടിക്കറ്റുകൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യുന്നുണ്ട്. ഇതിൽ 7.2 ലക്ഷം അൺറിസർവ്ഡ് ടിക്കറ്റുകളും 2.09 ലക്ഷം റിസർവ്ഡ് ടിക്കറ്റുകളും ഉൾപ്പെടുന്നു. ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, ലൈവ് ട്രെയിൻ സ്റ്റാറ്റസ്, കോച്ച് വിവരങ്ങൾ, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ റെയിൽവൺ ആപ്പിന് സാധിച്ചിട്ടുണ്ട്.
യാത്രക്കാരുടെ ആശങ്കകൾക്ക് വിട നൽകിക്കൊണ്ട്, എ.ഐ അധിഷ്ഠിത വെയിറ്റ്‌ലിസ്റ്റ് പ്രവചന സംവിധാനം റെയിൽവേ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് കൺഫേം ആകാനുള്ള സാധ്യത മുൻകൂട്ടി പ്രവചിക്കുന്നതിൽ 53 ശതമാനമുണ്ടായിരുന്ന കൃത്യത ഇപ്പോൾ 94 ശതമാനമായി ഉയർന്നു. യാത്ര ആസൂത്രണം ചെയ്യുന്നതിൽ യാത്രക്കാർക്ക് ഏറ്റവും വലിയ ആശ്വാസമാണ് ഈ സംവിധാനം നൽകുന്നത്.
സെർവർ തടസ്സമില്ലാതെ അതിവേഗത്തിൽ ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാം. മൾട്ടി-ലെയർ എൻക്രിപ്ഷൻ ഉപയോഗിക്കുന്നതിനാൽ പേയ്മെന്റുകളും വ്യക്തിഗത വിവരങ്ങളും കൂടുതൽ സുരക്ഷിതമായിരിക്കും. യാത്രക്ക് 30 മിനിറ്റ് മുമ്പ് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാനുള്ള സൗകര്യം കൂടുതൽ കാര്യക്ഷമമാക്കും. കോടിക്കണക്കിന് യാത്രക്കാരുടെ ഒരേസമയത്തുള്ള തിരക്ക് താങ്ങാൻ പുതിയ സംവിധാനത്തിന് സാധിക്കും. എന്നിവയാണ് യാത്രക്കാർക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ
ആഗസ്റ്റ് മുതൽ നടപ്പിലാക്കുന്ന ഈ നവീകരണം ഇന്ത്യൻ റെയിൽവേയെ കൂടുതൽ സുതാര്യവും ഉപയോക്തൃ സൗഹൃദവുമാക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. റെയിൽവേ യാത്രയെ കൂടുതൽ സ്മാർട്ടും സുരക്ഷിതവുമാക്കുന്ന ഈ മാറ്റം രാജ്യമൊട്ടാകെയുള്ള ദശലക്ഷക്കണക്കിന് സാധാരണ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.