ശ്രീനഗർ: സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ ലോകവ്യാപക പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ കശ്മീർ തെരുവിലും പ്രതിഷേധം. വ്യാഴാഴ്ച ശ്രീനഗറിൽ നടന്ന മുഹർറം ഘോഷയാത്രയിലാണ് ഖുർആൻ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചത്. സ്വീഡൻ വിരുദ്ധ ബാനറുകളും ഖുർആന്റെ കോപ്പിയും റാലിയിൽ പ്രദർശിപ്പിച്ചു.
നഗരത്തിലെ ഗുരുബസാറിൽ നിന്ന് ദൽഗേറ്റിലെ ഇമാംബർഗയിലേക്ക് പരമ്പരാഗത റൂട്ടുകളിലൂടെയായിരുന്നു ഷിയാ സമുദായം ഘോഷയാത്ര നടത്തിയത്. സഹിഷ്ണുതയും സാഹോദര്യവും പഠിപ്പിക്കുന്ന ഖുർആനിനെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഷിയാനേതാക്കൾ പറഞ്ഞു. ഈ അവിശുദ്ധ പ്രവർത്തി തടയുന്നതിന് വേണ്ടി ലോക നേതൃത്വം ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
കർബലയുടെ സന്ദേശം സമാധാനമാണ്, തൗറാത്ത്, ഇൻജീൽ, സുബൂർ, ഖുർആൻ എന്നിങ്ങനെ എല്ലാ മതഗ്രന്ഥങ്ങളെയും ബഹുമാനിക്കാൻ പഠിക്കുമ്പോൾ മാത്രമേ അത് സാധ്യമാകൂവെന്നും അവർ ചൂണ്ടിക്കാണിച്ചു.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശ്രീനഗറിൽ മുഹർറം ഘോഷയാത്രക്ക് അനുമതി നൽകുന്നത്. എല്ലാ ഗ്രൂപ്പുകളിലെയും ഷിയ മുസ്ലീം സമുദായ പ്രതിനിധികളുമായും ഗുരുബസാറിലെ പ്രാദേശിക കമ്മിറ്റിയുമായും ഭരണകൂടം നിരവധി തവണ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.