ഭോപാൽ: തനിക്കൊപ്പം സെൽഫി എടുക്കണമെങ്കിൽ 100 രൂപ നൽകണമെന്ന പരാമർശത്തിലൂടെ വിവാദത്തിലായി ബി.ജെ.പി മന്ത്രി. മധ്യപ്രദേശിലെ ടൂറിസം-സാംസ്കാരിക മന്ത്രിയായ ഉഷ ഠാക്കൂർ ആണ് വിവാദ പരാമർശം നടത്തിയത്. ഇങ്ങനെ ലഭിക്കുന്ന തുക ബി.ജെ.പിയുടെ പ്രദേശിക പ്രവർത്തന ഫണ്ടിലേക്ക് നൽകണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഭോപാലിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ഖണ്ട്വയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ ഉഷക്ക് ചുറ്റും സെൽഫിയെടുക്കാൻ പാർട്ടി പ്രവർത്തകർ തടിച്ചുകൂടിയതിനെ തുടർന്നായിരുന്നു ഇൗ വിവാദ പ്രസ്താവന. 'ഒരുപാട് സമയം സെൽഫിക്ക് വേണ്ടി പാഴാകുകയാണ്. അതുകൊണ്ടുതന്നെ എന്‍റെ പരിപാടികൾ മണിക്കൂറുകളോളം വൈകുന്നു. എനിക്കൊപ്പം സെൽഫി എടുക്കണമെങ്കിൽ ഇനി 100 രൂപ തരണം. പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കുേമ്പാൾ എനിക്കൊപ്പം സെൽഫി എടുക്കുന്നവർ 100 രൂപ ബി.ജെ.പി പ്രാദേശിക മണ്ഡൽ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം' -അവർ പറഞ്ഞു.
2015ൽ മധ്യപ്രദേശിലെ തന്നെ മന്ത്രിയായ കുൻവാർ വിജയ് ഷായും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. തനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 10 രൂപ നൽകണമെന്നായിരുന്നു ഷായുടെ പ്രഖ്യാപനം. തന്നെ സ്വീകരിക്കാനായി പൂച്ചെണ്ടുകളുടെ ആവശ്യമില്ലെന്നും പകരം പുസ്തകങ്ങള്‍ നല്‍കിയാല്‍ മതിയെന്നും ഉഷ പറഞ്ഞു. പൂക്കൾക്കുള്ളിൽ ലക്ഷ്മി ദേവി അധിവസിക്കുന്നുണ്ടെന്നും അതുകൊണ്ട് വിഷ്ണു ഭഗവാന് മാത്രമേ പൂക്കൾ സ്വീകരിക്കാൻ കഴിയൂയെന്നുമാണ് അവർ ഇതിന് വിശദീകരണമായി നൽകിയത്. 55കാരിയായ ഉഷ ഇതിന് മുമ്പും വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് വാക്സിൻ എടുക്കുന്നവർ ഓരോ ഡോസിനും 250 രൂപ വീതം പി.എം കെയേഴസ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.