ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ സമൂഹ മാധ്യമങ്ങളിലൂടെ ആരംഭിച്ച ഓൺലൈൻ കാമ്പയിൻ ലക്ഷക്കണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും ഇതിനകംതന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശം പുറത്തിറങ്ങി വെറും ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷത്തിലധികം (1.2 കോടി) ആളുകളാണ് കണ്ടത്.
വിദ്യാർഥികളുടെ ഭാവി തകർത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും പരീക്ഷ സംവിധാനത്തെ കൂടുതൽ സുതാര്യമാക്കണമെന്നും അഭിജീത് ദിപ്കെ വിഡിയോയിലൂടെ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും യുവാക്കളുടെയും അവകാശങ്ങൾക്കായി ഈ കാമ്പയിനിൽ പങ്കാളികളാകാൻ അഭിജീത് ആഹ്വാനം ചെയ്തു. വിഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ 88,000ത്തിലധികം ആളുകൾ കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തി.
ദേശീയ തലത്തിൽ നടത്തുന്ന മത്സരപരീക്ഷകളുടെ ഘടനയിൽ സമഗ്രമായ മാറ്റം വരുത്തണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങൾ രാജ്യത്തെ പരീക്ഷ സംവിധാനത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസ്യത പൂർണമായും തകർത്തിരിക്കുകയാണെന്നും അഭിജീത് വിഡിയോയിൽ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള 22 ലക്ഷത്തോളം മെഡിക്കൽ പ്രവേശന പരീക്ഷ ഉദ്യോഗാർഥികളെ ബാധിച്ച നീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷ നടത്തിപ്പിലെ അപാകതകളും രാജ്യത്തുടനീളമുള്ള വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വരുകയും പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിലായിരുന്നു. സി.ബി.ഐ അന്വേഷണത്തിൽ മുഖ്യ സൂത്രധാരായ അധ്യാപകതരെ അടക്കം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.