ന്യൂഡൽഹി: വിരമിച്ച ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്ന മോദിമന്ത്രിസഭ ‘സീനിയർ സിറ്റിസൺ ക്ലബ്’ ആണെന്ന് കോൺഗ്രസ്. മന്ത്രിസഭ വികസിപ്പിച്ചപ്പോൾ റിട്ടയർചെയ്ത നാലു സിവിൽ സർവിസുകാരെയാണ് എടുത്തത്. കരസേനാ മുൻമേധാവി അടക്കം വിരമിച്ച വേറെ കുറെേപ്പരും മന്ത്രിസഭയിലുണ്ട്. ബി.ജെ.പി എം.പിമാർക്കിടയിൽ അനുഭവ പരിജ്ഞാനമുള്ളവർ ഇല്ലെന്ന വിവരമാണ് ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു പറയുന്നതെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. അഥവാ, രാഷ്ട്രീയ സഹപ്രവർത്തകരെ മോദിക്ക് വിശ്വാസമില്ല.
മന്ത്രിസഭയിൽ പുതുതായി ആരെയൊക്കെ ഉൾക്കൊള്ളിക്കണമെന്ന് തീരുമാനിച്ചത് ബി.ജെ.പി അധ്യക്ഷൻ അമിത്ഷായാണ്. അദ്ദേഹമാണ് പുറത്താക്കുന്നതിനു മുമ്പ് മന്ത്രിമാരെ വിളിച്ചു സംസാരിച്ചത്. മോദിക്ക് വേണ്ടത്ര ഇടം കിട്ടിയില്ല. കുറഞ്ഞ ഭരണവും ഭാരിച്ച സർക്കാറുമാണ് മോദി പ്രദാനം ചെയ്യുന്നത്.
തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന കർണാടകത്തെ വർഗീയവത്കരിക്കാനാണ് ഡോക്ടറെ അടിച്ച എം.പിയെ മന്ത്രിയാക്കിയത്. കൽരാജ് മിശ്രയെയും രാജീവ് പ്രതാപ് റൂഡിയെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത് പരാജയപ്പെട്ടുവെന്ന കുറ്റസമ്മതമാണ്. വാണിജ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട നിർമല സീതാരാമൻ പ്രതിരോധ വകുപ്പിൽ പരാജയമാകാതിരിക്കെട്ടയെന്ന് മനീഷ് തിവാരി ആശംസിച്ചു.
കടുത്ത പ്രതിസന്ധി നേരിടുന്നതിൽ പരാജയപ്പെട്ടപ്പോൾതന്നെ കൃഷി മന്ത്രി രാധാ മോഹൻസിങ്, ആരോഗ്യ മന്ത്രി ജെ.പി. നദ്ദ എന്നിവരെ മന്ത്രിമാരായി തുടർന്നും നിലനിർത്തിയതിനെ കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദ്യംചെയ്തു. കൃഷി വകുപ്പിൽ മോഹൻ സിങ് തുടരുന്നത് ക്രൂരമായ തമാശയാണെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
രാജ്യം നേരിടുന്ന പ്രതിസന്ധികളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ഉപായമാണ് മന്ത്രിസഭ വികസനമെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. പ്രതീക്ഷ നശിച്ച ജനങ്ങൾക്ക് സർക്കാറിനോട് അരിശമുണ്ടെന്നും മായാവതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.