എ.ഐ ചിത്രം
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭ പുനഃസംഘടന വൈകുന്നതിൽ എതിർപ്പറിയിക്കാൻ 30 എം.എൽ.എമാർ ഡൽഹിക്ക് എത്തി. മന്ത്രിസഭയിൽ പുനഃസംഘടന നടത്താനും മന്ത്രിസഭയിൽ സ്ഥാനത്തിനും വേണ്ടി ഹൈക്കമാൻഡിനുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ് എം.എൽ.എമാരുടെ ലക്ഷ്യം. നിരവധി എം.എൽ.എമാർ ഇതിനകം കർണാടക ഭവനിൽ തമ്പടിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവരുൾപ്പെടെയുള്ള മുതിർന്ന എ.ഐ.സി.സി നേതാക്കളുമായി ചർച്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താൻ പ്രതിനിധി സംഘം ശ്രമിക്കുന്നുണ്ട്. മാർച്ച് ആദ്യം കർണാടകത്തിലെ എം.എൽ.എമാർ മന്ത്രി സ്ഥാനത്തിനായി നീക്കം നടത്തിയിരുന്നു. അതിന് ശേഷം നടക്കുന്നു രണ്ടാമത്തെ നീക്കമാണിത്. കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടനക്കായി സംയുക്തമായി സമ്മർദ്ദം ചെലുത്താൻ ഒരുവിഭാഗം തീരുമാനിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നിരവധി നേതാക്കൾ മുൻകാലങ്ങളിൽ പലതവണ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ടെന്നും എന്നാൽ. മറ്റു പലർക്കും ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നും എം.എൽ.എമാർ പറയുന്നു.
ഇതുവരെ മന്ത്രിപദം ലഭിക്കാത്തവർക്ക് അവസരങ്ങൾക്കായി പ്രതിനിധി സംഘം സമ്മർദ്ദം ചെലുത്തുമെന്ന് എം.എൽ.എ ബേലൂർ ഗോപാലകൃഷ്ണ പറഞ്ഞു. മൂന്നോ, നാലോ, അഞ്ചോ തവണ അവസരം ലഭിച്ച നേതാക്കളുണ്ട്. ഇതുവരെ അവസരം ലഭിക്കാത്തവർക്ക് അവസരം നൽകണം. അതിനായി അവർ മാറിനിൽക്കണമെന്ന് ആവശ്യപ്പെടാനാണ് ഞങ്ങൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു എം.എൽ.എയായ അശോക് പട്ടാനും പുനഃസംഘടന ആവശ്യപ്പെട്ടു. മന്ത്രിസഭ എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും ഞങ്ങളെപ്പോലുള്ള മുതിർന്ന അംഗങ്ങൾക്ക് അവസരം നൽകാൻ അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം മാറ്റങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ഇതുവരെ പുനഃസംഘടന നടപ്പാക്കിയിട്ടില്ല.
മന്ത്രിസഭാ വികസനം കൂടി എം.എൽ.എമാർ ആവശ്യപ്പെടുന്നുണ്ട്. മന്ത്രിമാരുടെ എണ്ണം 25 ആയി വർധിപ്പിക്കണമെന്ന് എം.എൽ.എമാരുടെ ആവശ്യം. എ.ഐ.സി.സി നേതാക്കളുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.