മിക്ക സിങ്
മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രമുഖ ഗായകൻ മിക്കാ സിങ്. സെയ്ഫിനെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ച ഡ്രൈവർ ഭജൻ സിങ് റാണക്ക് സെയ്ഫ് 50,000 രൂപയാണ് സമ്മാനം നൽകിയതെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. അതു കൊടുത്താൽ പോരെന്നും 11 ലക്ഷം രൂപയെങ്കിലും നൽകൂവെന്നും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ മിക്ക സിങ് ആവശ്യപ്പെട്ടു.
മോഷ്ടാവിന്റെ കുത്തുകളേറ്റ് ഗുരുതരാവസ്ഥയിലായ തന്നെ ഉടനടി ആശുപത്രിയിലെത്തിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയോട് ഏറെ കടപ്പെട്ടിരിക്കുന്നവനാണ് താനെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞിരുന്നു. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ ആശുപത്രിയിൽ നാലുദിവസത്തെ ചികിത്സക്കുശേഷം താരം കഴിഞ്ഞ ദിവസമാണ് നടൻ വീട്ടിൽ തിരിച്ചെത്തിയത്. ജീവൻ രക്ഷിച്ച തന്നോട് സെയ്ഫ് നന്ദി പറഞ്ഞതായും സാമ്പത്തിക സഹായം നൽകിയെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ റാണ വെളിപ്പെടുത്തിയിരുന്നു.
സെയ്ഫ് അലി ഖാൻ അരലക്ഷം രൂപയാണ് തനിക്ക് സമ്മാനിച്ചതെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും തുക എത്രയാണെന്ന് വെളിപ്പെടുത്താൻ റാണ തയാറായിട്ടില്ല. ‘ഞാൻ അദ്ദേഹത്തിന് ഒരു ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. ജനങ്ങൾ അവർക്ക് തോന്നിയ പോലെ ഊഹിച്ചോട്ടെ’ -സെയ്ഫ് അലി ഖാൻ നൽകിയ തുക എത്രയാണെന്ന ചോദ്യത്തിന് റാണയുടെ മറുപടി ഇതായിരുന്നു. അതേസമയം, സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ശേഷം സാമൂഹിക പ്രവർത്തകനായ ഫൈസാൻ അൻസാരി 11,000 രൂപ തനിക്ക് നൽകിയതായി റാണ വെളിപ്പെടുത്തി.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം സെയ്ഫ് തന്നെ വിളിച്ച് നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും തുടർന്ന് താരത്തെ സന്ദർശിച്ചിരുന്നെന്നും ഭജൻ സിങ് വെളിപ്പെടുത്തിയിരുന്നു. സെയ്ഫിന്റെ മാതാവ് ഷർമിള ടാഗോർ നന്ദി പറഞ്ഞെന്നും ഭജൻ സിങ് പറഞ്ഞു. ബന്ധം നിലനിർത്തണമെന്നും എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും സെയ്ഫ് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ചൊവ്വാഴ്ചയാണ് ഞാൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ ചെന്നുകണ്ടത്. തന്നെ ഉടനടി ആശുപത്രിയിലെത്തിച്ചതിന് നന്ദി പറയാനാണ് അദ്ദേഹം എന്നെ വിളിച്ചത്. അദ്ദേഹം എന്നെ അഭിനന്ദിച്ചു. അമ്മയെ എനിക്ക് പരിചയപ്പെടുത്തി. ഞാൻ അവരുടെ കാൽ തൊട്ടുവന്ദിച്ചു. അദ്ദേഹം എനിക്ക് പണം തന്നു. എനിക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം കൂടെ ഉണ്ടാകുമെന്നും പറഞ്ഞു’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.