കൊൽക്കത്ത: തെക്കുപടിഞ്ഞാറൻ കൊൽക്കത്തയിലെ തിരക്കേറിയ കിദ്ദർപൂർ മാർക്കറ്റിന്റെ ചില ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ നൂറുകണക്കിന് കടകൾ കത്തിനശിച്ചതായി റിപ്പോർട്ട്. ആളപായമോ പരിക്കോ ഇല്ല. തീപിടിത്തംമൂലം പ്രാദേശിക വ്യാപാരികൾ പരിഭ്രാന്തരായി.
150 വർഷം പഴക്കമുള്ള മാർക്കറ്റിൽ 1,200 ലധികം കടകൾ നശിച്ചതായി പ്രാദേശിക കടയുടമകൾ അവകാശപ്പെട്ടു. നാശനഷ്ടത്തിന്റെ വ്യാപ്തി ഉദ്യോഗസ്ഥർ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.
പുലർച്ചെ 2.05 ഓടെയാണ് തീ കണ്ടത്. രാവിലെ 6 മണിയോടെ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, അവശിഷ്ടങ്ങളിൽനിന്ന് പുക ഉയർന്നുകൊണ്ടിരുന്നു. തീ അണക്കാൻ 20 ഫയർ യൂണിറ്റെങ്കിലും വേണ്ടിവന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നതായി ഒരു മുതിർന്ന അഗ്നിശമന ഉദ്യോഗസ്ഥൻ പറഞ്ഞു.
സമീപത്തുള്ള ഗോഡൗണുകളിൽ ചാക്കുകൾ, എണ്ണ, വെണ്ണ തുടങ്ങിയ തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിധ്യം തീവ്രത വർധിപ്പിച്ചു. മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് വേഗത്തിൽ പടർന്നതായി റിപ്പോർട്ടുണ്ട്.
ആറു പതിറ്റാണ്ടുകളായുള്ള മാർക്കറ്റ് കെട്ടിടം അടുത്തിടെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന് കൈമാറിയതായി ഒരു പ്രാദേശിക കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.