മദർ തെരേസയുടെ ആസ്ഥാനം സന്ദർശിച്ച് മാർക്കോ റൂബിയോ; എഫ്.സി.ആർ.എ നിയമം വീണ്ടും ആഗോള ചർച്ചയിലേക്ക്

കൊൽക്കത്ത: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ചതോടെ, ഇന്ത്യയിലെ ‘വിദേശ സംഭാവന നിയന്ത്രണ നിയമം’ (FCRA) വീണ്ടും അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയാകുന്നു. വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന മത-കാരുണ്യ സംഘടനകൾക്കെതിരെയുള്ള മോദി സർക്കാരിന്റെ നീക്കങ്ങളെ ആഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതാണ് റൂബിയോയുടെ ഈ സന്ദർശനം.

മദർ തെരേസയുടെ ആസ്ഥാനത്തേക്കുള്ള റൂബിയോയുടെ സന്ദർശനം ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും സന്നദ്ധ സംഘടനകളുടെ സ്വത്തുക്കൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചുള്ള വ്യക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ചാരിറ്റി സംഘടനകൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം മോദി സർക്കാരും ട്രംപ് ഭരണകൂടവും തമ്മിലുള്ള വരാനിരിക്കുന്ന നയതന്ത്ര ചർച്ചകളിൽ ഒരു പ്രധാന വിഷയമായി നിലനിർത്താൻ റൂബിയോയുടെ ഈ സന്ദർശനം സഹായമാകും.

സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടെ ഇന്ത്യൻ സന്ദർശനത്തിന് തൊട്ടുമുമ്പ്, യു.എസ് ഹൗസ് ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് സബ്കമ്മിറ്റി ചെയർമാൻ ക്രിസ് സ്മിത്ത് ‘ദി വാഷിംഗ്ടൺ എക്സാമിനർ’ പത്രത്തിൽ എഴുതിയ ലേഖനം എഫ്.സി.ആർ.എ നിയമത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. എഫ്.സി.ആർ.എ നിയമത്തിൽ മോദി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ഭേദഗതികളെക്കുറിച്ച് ഇന്ത്യയുമായി ചർച്ച നടത്തണമെന്ന് അദ്ദേഹം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2021 ഡിസംബർ 25-നാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആർ.എ ലൈസൻസ് പുതുക്കി നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചിരുന്നു. ചില "പ്രതികൂല ഇൻപുട്ടുകൾ" കാരണമാണ് ഇതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇതോടെ സംഘടനയുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുകയും, രാജ്യത്തുടനീളമുള്ള നൂറുകണക്കിന് അഭയകേന്ദ്രങ്ങളുടെയും ക്ലിനിക്കുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. എന്നാൽ, കടുത്ത അന്താരാഷ്ട്ര സമ്മർദ്ദത്തെയും ആഭ്യന്തര വിമർശനങ്ങളെയും തുടർന്ന് 2022 ജനുവരി 7-ന് മോദി സർക്കാർ സംഘടനയുടെ എഫ്.സി.ആർ.എ പദവി പുനഃസ്ഥാപിച്ചു നൽകുകയായിരുന്നു.

ചെറിയ ഭരണപരമായ പിഴവുകളോ ലൈസൻസ് പുതുക്കുന്നതിലെ താമസമോ ഉണ്ടായാൽപ്പോലും സ്വത്തുക്കൾ ശാശ്വതമായി പിടിച്ചെടുക്കാൻ മോദി സർക്കാർ പുതിയ നിയമങ്ങൾ ഉപയോഗിച്ചേക്കാം എന്ന അശങ്ക സന്നദ്ധ സംഘടനകൾക്കിടയിൽ ശക്തമാണ്. അന്താരാഷ്ട്ര സംഘടനകളുടെ ആഭ്യന്തര പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഒരു ആയുധമായി എഫ്.സി.ആർ.എ നിയമം മാറുന്നുണ്ടെന്നും, ഇത് പൗരാവകാശങ്ങളെയും മനുഷ്യാവകാശ പ്രവർത്തനങ്ങളെയും മതസ്വാതന്ത്ര്യത്തെയും ബാധിക്കുന്നുണ്ടെന്നുമുള്ള കടുത്ത വിമർശനം പൗരാവകാശ പ്രവർത്തകരും ഉയർത്തുന്നുണ്ട്.




Tags:    
News Summary - Marco Rubio visits Mother Teresa's headquarters; FCRA law back into global discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.