റാഞ്ചി: തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് പപ്പു ലോഹറയെ സുരക്ഷ സേന ഏറ്റുമുട്ടലിൽ വധിച്ചു. തലക്ക് ഒന്നരകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ള 30 മാവോവാദികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഓപറേഷൻ.
ഝാർഖണ്ഡിലെ ലത്തേഹാറിൽ പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പപ്പു ലോഹറയെ വധിച്ചത്. ഏറ്റുമുട്ടലിൽ മറ്റൊരു മാവോവാദി നേതാവ് പ്രഭാത് ഗഞ്ച്ഹുവിനെയും വധിച്ചിട്ടുണ്ട്. ഇയാളുടെ തലക്ക് അഞ്ചുലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ മറ്റൊരു മാവോവാദി നേതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്ന് തോക്കടക്കം കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്.
2026 മാർച്ചോടെ മാവോയിസ്റ്റുകളെ മുഴുവൻ ഉൻമൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢിലെ മാവോവാദി വേട്ടയിൽ സുരക്ഷാസേനയെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.
രണ്ട് തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മാവോവാദികളെ നേരിടുന്നത്. ആദ്യം മാവോവാദികള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കും. അതിന് തയാറായാൽ കീഴടങ്ങുന്നവര്‍ക്ക് ലക്ഷങ്ങളുടെ പുനരധിവാസ പാക്കേജുകള്‍ നല്‍കി മുഖ്യധാരയുടെ ഭാഗമാക്കും. അതിന് തയാറാകാത്തവരെ ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.