മംഗളൂരു:ശ്മശാനം അനുവദിക്കണമെന്ന ആവശ്യം 10വർഷമായിട്ടും അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഹാസൻ ജില്ലയിൽ അർകൽഗുഡ് മണ്ഡലത്തിലെ രമനാഥപുര ഗ്രാമത്തിലെ 350വോട്ടർമാർ നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ജുമാമസ്ജിദ് കമ്മിറ്റി യോഗം ചേർന്ന് 85 കുടുംബങ്ങൾ ഐകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്ന് പ്രസിഡണ്ട് മുനവ്വർ പറഞ്ഞു.
മയ്യിത്തും ചുമന്ന് അടുത്ത ഗ്രാമങ്ങളിലേക്ക് പോവേണ്ടിവരുന്ന അവസ്ഥക്ക് പരിഹാരം തേടി പത്തുവർഷത്തിലേറെയായി അധികൃതരുടെ കനിവ് തേടുകയാണ്. ഇതിനിടെ 15മരണങ്ങൾ സംഭവിച്ചു. ഓരോ മരണമുണ്ടാവുമ്പോഴും അയൽപ്രദേശങ്ങളിലെ മഹല്ലുകാർ ആറടി മണ്ണ് അനുവദിക്കണേ എന്നാണ് ഈ ഗ്രാമം പ്രാർത്ഥിക്കുന്നതെന്ന് മുനവ്വർ പറഞ്ഞു. മറ്റ് മഹല്ലുകളിലെ ശ്മശാനങ്ങളിൽ വിലക്കേർപ്പെടുത്തിയ ദുരിതാനുഭവവും ഉണ്ട്.
2011ൽ 80കാരി സൈദുബിയുടെ മയ്യിത്ത് മറവുചെയ്യാൻ കൊണനുറു മസ്ജിദ് കമ്മിറ്റി വിസമ്മതിച്ചതിനാൽ മയ്യിത്തുമായി ബന്ധുക്കൾ താലൂക്ക് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തഹസിൽദാർ ഭൂമി അനുവദിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. മണ്ഡലം എം.എൽ.എ മൃഗസംരക്ഷണ മന്ത്രി എ.മഞ്ജുവും വാക്കുപാലിച്ചില്ലെന്ന് മുനവ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.