റായ്പൂർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി, വെട്ടിയെടുത്ത തലയുമായി ഗ്രാമത്തിൽ കറങ്ങിനടന്ന യുവാവ് അറസ്റ്റിൽ. കുടുംബകലഹത്തെ തുടർന്ന് ഭാര്യയുടെ തലയറുത്ത ശേഷം വെട്ടിമാറ്റിയ തലയുമായി പ്രതി ഗ്രാമത്തിലൂടെ ചുറ്റിനടക്കുകയായിരുന്നു. ബുൻഡേലി ഗ്രാമത്തിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം.
പ്രാദേശത്തെ ഒരു കോഴി ഫാമിലെ കാവൽക്കാരനായ സാലിക് റാം യാദവ് എന്നയാളാണ് ഭാര്യയെ ഇറച്ചിവെട്ടുന്ന മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കുടുംബ കലഹത്തെ തുടർന്നായിരുന്നു ആക്രമണം. ആക്രമണം നടക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നു.
പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രാജ്ഗമർ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ സംശയമുണ്ടായിരുന്നതായും നിരന്തരമായ തർക്കങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.