സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ തെരുവുകൾക്കും പ്രദേശങ്ങൾക്കും ഇനി മുതൽ മുഗൾ ഭരണാധികാരികളുടെയോ പത്താൻമാരുടെയോ ബ്രിട്ടീഷ് ഭരണാധികാരികളുടെയോ പേരുകൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. റോഡുകളുടെയും പ്രദേശങ്ങളുടെയും പേരുകൾ പുനഃപരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിലെ പ്രമുഖ റോഡിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങൾ വകവെക്കാതെയാണ് മുഖ്യമന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനം.
കൊൽക്കത്തയിലെ പാർക്ക് സർക്കസ് പ്രദേശത്തെ പ്രധാന പാതയായ 'സുഹ്‌റവർദി അവന്യൂ'വിന്റെ പേര് മാറ്റി 'ഗോപാൽ മുഖർജി റോഡ്' എന്നാക്കാൻ കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തീരുമാനിച്ചതാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. ചരിത്രപരമായ പേരുകൾ മാറ്റുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ചൊവ്വാഴ്ച പശ്ചിമ ബംഗാൾ നിയമസഭയിലും വിഷയം കടുത്ത വാദപ്രതിവാദങ്ങൾക്ക് കാരണമായിരുന്നു.
പാതയുടെ പഴയ പേരുമായി ബന്ധപ്പെട്ട ചരിത്രപരമായ വസ്‌തുതകളെ ഇല്ലാതാക്കാനാണ് ബി.ജെ.പി നയിക്കുന്ന സർക്കാറിന്റെ ശ്രമമെന്ന് നിയമസഭയിൽമ്പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. ചരിത്രപുരുഷനായ സർ ഹസൻ സുഹ്‌റവർദിയെ, വിഭജനകാലത്തെ വിവാദ നായകനായ ഹുസൈൻ ഷഹീദ് സുഹ്‌റവർദിയായാണ് ബി.ജെ.പി നേതാക്കൾ തെറ്റിദ്ധരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, ചരിത്രപ്രസിദ്ധമായ ഒരു റോഡിന്റെ പേര് മാറ്റാനുള്ള വ്യക്തമായ കാരണം വ്യക്തമാക്കാൻ തൃണമൂൽ കോൺഗ്രസ് സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളെയും തള്ളിക്കൊണ്ടാണ്, നഗരത്തിന്റെ പേരുകൾ മാറ്റുന്ന തീരുമാനം മുഖ്യമന്ത്രി സുവേന്ദു അധികാരി കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.