വാരണാസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിലിരുന്ന് മദ്യപിക്കുകയും കോഴിയിറച്ചി പാകം ചെയ്യുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് നടപടിയുണ്ടായത്. ദശാശ്വമേധ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് അതുൽ അഞ്ജൻ ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായാണ് വാരണാസിയിലെ ഗംഗാനദിയിൽ ബോട്ടിൽ വെച്ച് അഞ്ചുപേർ മദ്യപിക്കുന്നതിന്റെയും കോഴിയിറച്ചി പാകം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം 25നും 32നും ഇടയിൽ പ്രായമുള്ളവരാണ്.
വിഡിയോ പുറത്തുവന്നതോടെ വാരണാസി നിവാസികളിലും സമൂഹമാധ്യമ ഉപയോക്താക്കളിലും വൻ പ്രതിഷേധമാണ് ഉയർന്നത്. പുണ്യനഗരമായ വാരണാസിയിലെ ഗംഗാനദിയുടെ പവിത്രതയെ ഇത് വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേർ രംഗത്തെത്തി. ഇത്തരത്തിലുള്ള പെരുമാറ്റം അങ്ങേയറ്റം അസ്വീകാര്യമാണെന്നും പ്രദേശവാസികൾ പ്രതികരിച്ചു. അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിഞ്ഞ് ജയിലിലടച്ചതായും, ഇവർ സഞ്ചരിച്ച വള്ളം പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.
വാരണാസിയിൽ മാംസ-മത്സ്യക്കച്ചവടം നടത്തുന്ന കടകൾ നഗരപരിധിക്ക് പുറത്തേക്ക് മാറ്റാനുള്ള വാരണാസി മുനിസിപ്പൽ കോർപ്പറേഷന്റെ (VMC) വിവാദ തീരുമാനത്തിന് പിന്നാലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ശ്രാവണമാസം ആരംഭിക്കുന്നതിന് മുമ്പ് നഗരത്തിലെ എല്ലാ മാംസ-മത്സ്യ-കോഴി വിപണനശാലകളും നഗരത്തിന് പുറത്തേക്ക് മാറ്റാനാണ് കോർപ്പറേഷന്റെ തീരുമാനം.
വിഷയത്തിൽ വാരണാസി മുനിസിപ്പൽ കോർപ്പറേഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ സന്ദീപ് ശ്രീവാസ്തവ പ്രതികരിച്ചു. നഗരപരിധിയിൽ പ്രവർത്തിക്കുന്ന ഏകദേശം 350 മുതൽ 400 വരെ മാംസ-മത്സ്യ കടകൾ മാറ്റാനാണ് പദ്ധതി. രാംനഗർ, സുജാബാദ്, ഗണേഷ്പുർ, അവാളേഷ്പുർ, ശിവപുർ എന്നീ അഞ്ച് സ്ഥലങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
ശ്രാവണമാസത്തിൽ നഗരത്തിനുള്ളിലെ കടകൾ നിർബന്ധപൂർവം അടപ്പിക്കാറുള്ളതിനാൽ വർഷം തോറും വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. ഇവർക്ക് തടസ്സമില്ലാതെ കച്ചവടം തുടരാൻ വഴിയൊരുക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോർപ്പറേഷന്റെ ഈ തീരുമാനം പ്രദേശവാസികളിലും വ്യാപാരികൾക്കിടയിലും രാഷ്ട്രീയ നേതാക്കൾക്കിടയിലും സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. വലിയൊരു വിഭാഗം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോൾ, മറ്റൊരു വിഭാഗം ഇതിനെതിരെ പ്രതിഷേധവുമായാണ് രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.