പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
കൊൽക്കത്ത: സംസ്ഥാനത്തെ ദുർബലപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള സംഘടിത ശ്രമത്തെ ചെറുക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ഓരോ ശ്രമത്തിനും നിർണായകമായ ജനാധിപത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന് എക്‌സിലെ കുറിപ്പിൽ പറഞ്ഞു.
‘‘ഡൽഹിയിൽ ഇരിക്കുന്നവർ ബംഗാളിന്റെ അവകാശങ്ങൾ തട്ടിയെടുക്കാനും അവരുടെ അജണ്ട അടിച്ചേൽപിക്കാനും ഗൂഢാലോചന നടത്തുന്നവരാണ്. ജനങ്ങൾ കാണുന്നുണ്ടെന്ന് മനസ്സിലാക്കണം. അവർ വോട്ടിലൂടെ പ്രതികരിക്കും. സംസ്ഥനത്തെ ദുർബലപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള വ്യവസ്ഥാപിത ശ്രമത്തെ ചെറുക്കുന്നതിനാണ് ഈ തെരഞ്ഞെടുപ്പ്’’ -മമത അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ കേന്ദ്ര ബി.ജെ.പി നേതാക്കൾ നടത്തുന്ന തുടർച്ചയായ പ്രചാരണത്തെയാണ് മുഖ്യമന്ത്രി പരാമർശിച്ചത്.
ചൗരംഗി, ഭബാനിപുർ, ജാദവ്പുർ, ടോളിഗഞ്ച് എന്നിവിടങ്ങളിൽ ബംഗാളിനെയും അതിന്റെ സ്വത്വത്തെയും ഭാവിയെയും സംരക്ഷിക്കാൻ വ്യക്തമായ ഉദ്ദേശ്യത്തോടെയും ദൃഢനിശ്ചയത്തോടെയും ഐക്യത്തോടെയും ആളുകൾ ഒത്തുചേർന്നത് കണ്ടു. ഈ നാടിന് നീണ്ട ചരിത്രവും ശക്തമായ നട്ടെല്ലുമുണ്ടെന്നും മമത കുറിപ്പിൽ ഓർമിപ്പിച്ചു. ഐക്യത്തോടെ നിൽക്കാനും ബംഗാളിന്റെ ഭാഷ, സംസ്കാരം, ഭാവി എന്നിവ സംരക്ഷിക്കാൻ വോട്ട് ചെയ്യാനും മമത അഭ്യർഥിച്ചു. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.