ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനയാത്രക്കിടെ ബി.ജെ.പി -സംഘപരിവാർ പ്രവർത്തകർ പ്രകോപന മുദ്രവാക്യം മുഴക്കി അപമാനിച്ചതായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിമാനത്തിൽവെച്ച് ദൃശ്യങ്ങൾ പകർത്തിയതായും ‘ചോർ ചോർ, ടി.എം.സി ചോർ’, ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയതായും മഹുവ മൊയ്ത്ര പറഞ്ഞു.
സംഭവത്തിന്റെ വിഡിയോ എം.പി എക്സിൽ പങ്കുവെക്കുകയും ചെയ്തു. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനമായ 6E 719ൽ പോകുമ്പോഴാണ് നാലോ അഞ്ചോ പുരുഷൻമാർ അപമാനിച്ചതെന്ന് അവർ എക്സിൽ കുറിച്ചു.
‘ഞാൻ 6E 719 ലെ സീറ്റ് 1F ൽ ആയിരുന്നു. ഒരു കൂട്ടം... നാലോ ആറോ പുരുഷന്മാർ കയറി. എന്നെ നോക്കി. ശേഷം വിമാനത്തിന്റെ പിൻഭാഗത്തേക്ക് പോയി. വിമാനം ലാൻഡ് ചെയ്തപ്പോഴും വാതിലുകൾ തുറക്കുന്നതിനു മുമ്പും ഇതാണ് അവർ ചെയ്തത്. അവർ അത് ചിത്രീകരിച്ചു’ -മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു. ‘കള്ളൻമാർ, കള്ളൻമാർ, ടി.എം.സി കള്ളൻമാർ, അമ്മായി ഒരു കള്ളിയാണ്. അനന്തരവൻ ഒരു കള്ളനാണ്’ എന്ന് പുരുഷൻമാർ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നതായും മഹുവ മൊയ്ത്ര പറഞ്ഞു.
പുരുഷൻമാർ അപമാനിച്ചതായും വിമാനത്തിനുള്ളിലെ തന്റെ സുരക്ഷയെ ഇത് ഗുരുതരമായി ബാധിച്ചതായും മഹുവ പറഞ്ഞു. ‘ഇത് പൗരൻമാരുടെ കോപമല്ല. ഇത് അപമാനവും വിമാനത്തിനുള്ളിലെ തന്റെ സുരക്ഷയെ ലംഘിക്കുന്നതുമാണ്. വിമാനത്തിനുള്ളിലെ ഈ പീഡനത്തിൽനിന്ന് ഈ അഹങ്കാരികൾക്ക് രക്ഷപ്പെടാൻ കഴിയില്ല’ -അവർ കുറിച്ചു. കൂടാതെ ഇൻഡിഗോ ജീവനക്കാരോട് സംഭവത്തെക്കുറിച്ച് പരിശോധിക്കാനും അവരെ നോ -ഫ്ലൈ പട്ടികയിൽ ഉൾപ്പെടുത്താനും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രവ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിനെയും അവർ ടാഗ് ചെയ്തു.
ബി.ജെ.പിയുടെ സംസ്കാരം ഇതാണെന്നും സംഘികൾ വൈറലാക്കിയ തന്റെ വിഡിയോ പലരും അയച്ചുതന്നുവെന്നും അതാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നതെന്നും മഹുവ മറ്റൊരു പോസ്റ്റിൽ കുറിച്ചു. ഇൻഡിഗോ വിമാനം തന്നോട് ഔദ്യോഗിക പരാതി ആവശ്യപ്പെട്ടതായും അതിനാൽ പരാതി അയക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
‘ബി.ജെ.പിയുടെ സംസ്കാരം ഇതാണ്. എന്തിനാണ് അത്ഭുതപ്പെടുന്നത്?. ഇത് അവഗണിച്ച് വിമാനത്താവളത്തിൽനിന്ന് ഞാൻ എന്റെ വീട്ടിലേക്ക് പോയി. സംഘികൾ വൈറലാക്കിയ വിഡിയോ ആളുകൾ എനിക്ക് ഫോർവേഡ് ചെയ്തു. അപ്പോഴാണ് ഞാൻ ഇത് തുറന്നു പറഞ്ഞത്. ഇൻഡിഗോ6ഇ -അവർക്ക് ഒരു ഔദ്യോഗിക പരാതി ആവശ്യമാണെന്ന് എന്നോട് പറയുന്നു. ഞാൻ അത് അയക്കുന്നു.’ -വിഡിയോ പങ്കുവെച്ച് മറ്റൊരു പോസ്റ്റിൽ മഹുവ കുറിച്ചു. അതേസമയം, സംഭവത്തിൽ ഇൻഡിഗോ അധികൃതരോ വ്യോമയാന മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.