മഹുവ മൊയ്ത്ര (ഫയൽ ഫോട്ടോ)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ തനിക്ക് അനുവദിച്ച സർക്യൂട്ട് ഹൗസ് മുറി രാത്രിയോടെ ഒഴിയാൻ ജില്ല ഭരണകൂടം ഉത്തരവിട്ടതായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ ആരോപണം. പാർലമെന്റ് സമ്മേളനത്തിന് ശേഷം രാത്രി താമസിത്തിനായി എത്തിയപ്പോഴാണ് സംഭവം.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിൽ തുടക്കത്തിൽ മുറി അനുവദിച്ചിരുന്നെങ്കിലും, രാത്രിയോടെ അത് ഒഴിയാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നുവെന്ന് കൃഷ്ണനഗർ എം.പിയായ മഹുവ മൊയ്ത്ര വ്യക്തമാക്കി. മുറി ഒഴിയാൻ വിസമ്മതിച്ചതിനെ തുടർന്ന് വലിയൊരു ആൾക്കൂട്ടം കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടുകയും ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ മുഴക്കി ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായും അവർ ആരോപിച്ചു.
ഒരു തിരഞ്ഞെടുക്കപ്പെട്ട എം.പി എന്ന നിലയിൽ തനിക്ക് ഈ സൗകര്യം ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ അവർ കുറിച്ചു. തന്നെ ഉപദ്രവിക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് പാതിരാത്രിയിൽ ജില്ല അധികൃതർ ഒഴിഞ്ഞുപോകാൻ സമ്മർദ്ദം ചെലുത്തുന്നതെന്നും അവർ ആരോപിച്ചു.
‘കൃത്യമായ രീതിയിൽ ഒരുക്കിയ മുറിയാണ് എനിക്ക് നൽകിയത്, അവിടെ വെച്ച് രാത്രിഭക്ഷണവും ലഭിച്ചു. വൈകുന്നേരം 6.15ഓടെയാണ് ഞാൻ ഇവിടെ പ്രവേശിച്ചത്. എന്നാൽ രാത്രി 10 മണി മുതൽ മുറി ഒഴിയാൻ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നു’- എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ മഹുവ പറഞ്ഞു.
ഞാൻ ഒരിടത്തേക്കും മാറില്ലെന്ന് വ്യക്തമാക്കിയതോടെ, മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പിന്നീട് എനിക്ക് ലഭിക്കുകയാണുണ്ടായത്,രാത്രി 11 മണിയോടെയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ജനങ്ങളെ സ്വാതന്ത്ര്യസമര സേനാനിയെപ്പോലെ നേരിടാനാണ് സുപ്രീം കോടതി തന്നോട് ആവശ്യപ്പെട്ടതെന്നും, താൻ അതുതന്നെയാണ് ചെയ്യുന്നതെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങളും മുട്ടയേറുകളും നടക്കുന്ന സാഹചര്യത്തിൽ സംരക്ഷണം തേടി താൻ നൽകിയ ഹർജിയിയോട് അനുബന്ധിച്ചുള്ള സുപ്രീം കോടതി പരാമർശങ്ങളെയാണ് അവർ ഇതിൽ പരാമർശിച്ചത്.
‘തനിക്ക് സംരക്ഷണം നൽകുമെന്ന് കൽക്കട്ട ഹൈക്കോടതിയോട് പറഞ്ഞ അതേ ജില്ലാ ഭരണകൂടം തന്നെയാണ് ഇപ്പോൾ ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട് തന്നെ ഉപദ്രവിക്കുന്നത്’-അവർ കുറ്റപ്പെടുത്തി. നാദിയയിലെ നെസറാത്ത് ഡെപ്യൂട്ടി കലക്ടറിൽ നിന്ന് ലഭിച്ച ഉത്തരവും അവർ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.