അഹമ്മദാബാദ്: ഗുജറാത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ (2022-2024) വിവിധ അന്വേഷണ ഏജൻസികൾ പിടികൂടിയത് 63.7 ടൺ (63,700 കിലോഗ്രാം) ലഹരിമരുന്ന്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച് രാജ്യസഭയിൽ വെച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പിടിച്ചെടുത്തവയിൽ കറുപ്പ് , കഞ്ചാവ് എന്നിവ അടിസ്ഥാനമാക്കിയുള്ള ലഹരിവസ്തുക്കളാണ് ഭൂരിഭാഗവും.
കണക്കുകൾ പ്രകാരം 29,927 കിലോഗ്രാം കറുപ്പും 33,773 കിലോഗ്രാം കഞ്ചാവുമാണ് മൂന്ന് വർഷത്തിനിടെ പിടിച്ചെടുത്തത്. ഇതിനുപുറമെ വലിയ അളവിൽ കൊക്കെയ്ൻ, സൈക്കോട്രോപിക് ഗുളികകൾ, മറ്റ് സിന്തറ്റിക് ലഹരിവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 2022-ൽ മാത്രം 27,738 കിലോയിലധികം ലഹരിവസ്തുക്കളാണ് ഗുജറാത്തിൽ നിന്ന് പിടികൂടിയത്. 2023-ൽ ഇത് 22,816 കിലോയും 2024-ൽ 13,145 കിലോയുമായിരുന്നു. ഇതിൽ കൊക്കെയ്ൻ വേട്ട 2022-ലെ 39 കിലോയിൽ നിന്ന് 2023-ൽ ഇരട്ടിയിലധികമായി (82.8 കിലോ) വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലഹരിക്കടത്തിനെതിരെ കർശന നടപടിയുമായി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ മുന്നോട്ടുപോകുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. ലഹരിക്കെതിരായ പോരാട്ടത്തിനായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, സ്ഥിരം ലഹരിക്കടത്തുകാർക്കെതിരെ കർശന തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.