മൂന്ന് വർഷത്തിനിടെ ഗുജറാത്ത് വഴിയൊഴുകിയത് 63,700 കിലോ ലഹരി ഉല്പന്നങ്ങൾ; കറുപ്പും കഞ്ചാവും കൊക്കെയ്നും പ്രധാന ഇനങ്ങൾ

അഹമ്മദാബാദ്: ഗുജറാത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ (2022-2024) വിവിധ അന്വേഷണ ഏജൻസികൾ പിടികൂടിയത് 63.7 ടൺ (63,700 കിലോഗ്രാം) ലഹരിമരുന്ന്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച് രാജ്യസഭയിൽ വെച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പിടിച്ചെടുത്തവയിൽ കറുപ്പ് , കഞ്ചാവ് എന്നിവ അടിസ്ഥാനമാക്കിയുള്ള ലഹരിവസ്തുക്കളാണ് ഭൂരിഭാഗവും.

കണക്കുകൾ പ്രകാരം 29,927 കിലോഗ്രാം കറുപ്പും 33,773 കിലോഗ്രാം കഞ്ചാവുമാണ് മൂന്ന് വർഷത്തിനിടെ പിടിച്ചെടുത്തത്. ഇതിനുപുറമെ വലിയ അളവിൽ കൊക്കെയ്ൻ, സൈക്കോട്രോപിക് ഗുളികകൾ, മറ്റ് സിന്തറ്റിക് ലഹരിവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 2022-ൽ മാത്രം 27,738 കിലോയിലധികം ലഹരിവസ്തുക്കളാണ് ഗുജറാത്തിൽ നിന്ന് പിടികൂടിയത്. 2023-ൽ ഇത് 22,816 കിലോയും 2024-ൽ 13,145 കിലോയുമായിരുന്നു. ഇതിൽ കൊക്കെയ്ൻ വേട്ട 2022-ലെ 39 കിലോയിൽ നിന്ന് 2023-ൽ ഇരട്ടിയിലധികമായി (82.8 കിലോ) വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലഹരിക്കടത്തിനെതിരെ കർശന നടപടിയുമായി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ മുന്നോട്ടുപോകുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. ലഹരിക്കെതിരായ പോരാട്ടത്തിനായി എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, സ്ഥിരം ലഹരിക്കടത്തുകാർക്കെതിരെ കർശന തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Gujarat Narcotics Haul Crosses 63,700 kg in Three Years: NCRB Data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.