മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ ഭൂരിപക്ഷമില്ലാതായ ബി.ജെ.പി രാഷ് ട്രപതി ഭരണത്തിന് ശ്രമിക്കുന്നതായി ആരോപണം. കോൺഗ്രസും ശിവസേനയുമാണ് ആരോപണം ഉന്നയിച്ചത്. നിലവിലെ സർക്കാറിെൻറ കാലാവധി അവസാനിക്കാൻ 48 മണിക്കൂർ മാത്രം ബാക്കിനി ൽക്കെ സംസ്ഥാന ഗവർണർ ഭഗത് സിങ് കോശിയാരിയുടെ മൗനവും ആശങ്ക ഉയർത്തുന്നുണ്ട്. ബി.ജെ.പി നേതൃത്വത്തിെൻറ സമ്മർദത്തെ തുടർന്നാണ് ഗവർണർ മൗനംപാലിക്കുന്നതെന്ന് സേന ആരോപിച്ചു.
അതേസമയം, മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോണിയോട് ഗവർണർ നിയമോപദേശം തേടി. വ്യാഴാഴ്ച സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിെൻറ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കളും ഗവർണറെ കണ്ടിരുന്നു. സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയസ്ഥിതി ബോധ്യപ്പെടുത്തി നിയമസാധ്യത ആരായുകയാണ് ചെയ്തതെന്നുമാണ് ഗവർണറെ കണ്ട ശേഷം പാട്ടീൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഗവർണർ അഡ്വക്കറ്റ് ജനറലിനെ വിളിപ്പിച്ചത്. വലിയ ഒറ്റകക്ഷിയെ ഉടൻ ക്ഷണിച്ച് പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കറും ഗവർണറെ കണ്ടു.
എന്തുകൊണ്ടാണ് സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാതെ ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ട് വെറുംകൈയോടെ മടങ്ങിയതെന്ന് ചോദിച്ച സേന നേതാവ് സഞ്ജയ് റാവുത്ത് രാഷ്ട്രപതി ഭരണം അടിച്ചേൽപിക്കാനുള്ള സാഹചര്യമുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. സർക്കാറുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ബി.ജെ.പി അതു സമ്മതിക്കണമെന്നും രണ്ടാം വലിയ ഒറ്റ കക്ഷിയായ തങ്ങളെ ഗവർണർ ക്ഷണിക്കണമെന്നും സേന ആവശ്യപ്പെടുന്നു. എന്നാൽ, ഇതു രണ്ടും നടക്കുന്നില്ലെന്നാണ് ആരോപണം. ഭരണഘടന ബി.ജെ.പിയുടെ കീശയിലല്ലെന്ന മുന്നറിയിപ്പും സേന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.