മുംബൈ: ഉദ്ധവ് താക്കറെ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കാൻ തയാറാക്കിയ വ്യാജ സത്യവാങ്മൂലങ്ങൾ പൊലീസ് കണ്ടെടുത്തു. പാർട്ടി പേരും ചിഹ്നവും അനുവദിച്ചുകിട്ടുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കുന്നതിനായി ഉദ്ധവ് വിഭാഗം തയാറാക്കിയ വ്യാജ സത്യവാങ്മൂലങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. 4682 വ്യാജ സത്യവാങ്മൂലങ്ങളും വ്യാജ റബർ സ്റ്റാമ്പുകളുമാണ് മുംബൈ നിർമൽ നഗർ പൊലീസ് പിടിച്ചത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 465 വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തു.
ഒന്നര ലക്ഷത്തോളം സത്യവാങ്മൂലങ്ങൾ ഉദ്ധവ് താക്കറെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരുന്നു. അഞ്ച് ലക്ഷം സത്യവാങ്മൂലങ്ങൾ സമർപ്പിക്കുമെന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്‍റെ അവകാശവാദം. വ്യാജസത്യവാങ്മൂലങ്ങൾ പിടിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കപ്പെട്ട രേഖകളും വിശദ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യമുയര്‍ന്നു.
പാർട്ടി ചിഹ്നം അന്തിമവിധി വരുന്നത് വരെ മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് എതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷം തയ്യാറെടുക്കുന്നത്. തങ്ങളുടെ പാർട്ടിക്ക് ശിവസേന ബാലാ സാഹിബ് താക്കറെ എന്ന പേര് നൽകണമെന്ന ആവശ്യവും ഉദ്ധവ് താക്കറെ പക്ഷം മുന്നോട്ട് വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.