മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് എച്ച്.പി.സി.എൽ പ്ലാന്റിൽ വെള്ളം കയറി ആയിരക്കണക്കിന് എൽ.പി.ജി സിലിണ്ടറുകൾ പാതാൾഗംഗ പുഴയിൽ ഒഴുകിപ്പോയി. പുഴയിലൂടെ സിലിണ്ടറുകൾ ഒഴുകിനീങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രദേശവാസികൾ ആശങ്കയിലായി. പൻവേൽ താലൂക്കിലെ ചാവനെ ഗ്രാമത്തിലുള്ള എച്ച്.പി.സി.എൽ എൽ.പി.ജി ബോട്ടിലിങ് പ്ലാന്‍റിലാണ് സംഭവം.
ഒഴുകിപ്പോയവയിൽ ഗ്യാസ് നിറച്ചവയും കാലിയായവയും ഉണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുഴയിലോ കരയിലോ അടിയുന്ന ഒരു സിലിണ്ടറിന് അടുത്തേക്കും പോകരുതെന്നും ഒരു കാരണവശാലും സിലിണ്ടറുകൾ എടുക്കാനോ, മാറ്റാനോ, വീട്ടിലേക്ക് കൊണ്ടുപോകാനോ ശ്രമിക്കരുതെന്നും റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവലെ നിർദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും സിലിണ്ടറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക അധികാരികളെ അറിയിക്കണമെന്നും, അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും ഭരണകൂടം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.