മുഹമ്മദ് സദാഖത്ത്

'നാല് മാസമായി ഞാൻ നാട്ടിൽ പോലുമില്ല'; സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തതിന് റഷ്യയിലുള്ള യുവാവിനെതിരെ കേസ്

പട്ന: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ബിഹാറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് കഴിഞ്ഞ നാല് മാസമായി റഷ്യയിൽ കഴിയുന്ന യുവാവിനെതിരെ കേസ് എടുത്തതായി പരാതി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹാദൂർഗഞ്ച് സ്വദേശിയായ മുഹമ്മദ് സദാഖത്താണ് പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം നടക്കുന്ന സമയത്ത് താൻ ഇന്ത്യയിൽ പോലുമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സദാഖത്തിന്റെ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

റഷ്യൻ പതാകയ്ക്കും അവിടെയുള്ള വലിയ വ്യാവസായിക കെട്ടിടങ്ങൾക്കും മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിലൂടെയാണ് സദാഖത്ത് തന്റെ നിരപരാധിത്വം വെളിപ്പെടുത്തിയത്. കഴിഞ്ഞ നാല് മാസമായി ജോലി ആവശ്യങ്ങൾക്കായും മറ്റും താൻ റഷ്യയിൽ താമസിക്കുകയാണെന്നും, അതിനാൽ തന്നെ ബിഹാറിൽ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാകാൻ തനിക്ക് കഴിയില്ലെന്നും സദാഖത്ത് വീഡിയോയിൽ വ്യക്തമാക്കുന്നു. റഷ്യയിലുള്ള ഒരാൾ എങ്ങനെയാണ് ബിഹാറിലുണ്ടായ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കുക എന്ന ചോദ്യമാണ് യുവാവ് ഉന്നയിക്കുന്നത്.

അതേസമയം, സദാഖത്തിനെതിരെ ചുമത്തിയ എഫ്.ഐ.ആറിലെ വകുപ്പുകളെക്കുറിച്ചോ, കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ചയെക്കുറിച്ച് മാധ്യമപ്രവർത്തകരായ പീയൂഷ് റായ്, സച്ചിൻ ഗുപ്ത തുടങ്ങിയ പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്തുവിട്ടതോടെയാണ് വിഷയം വലിയ ചർച്ചയായത്.

യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം നിരപരാധികളെയും രാജ്യത്തില്ലാത്തവരെയും പ്രതിചേർക്കുന്ന ബിഹാർ പൊലീസിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നുവരുന്നത്. കേസിൽ പൊലീസിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Tags:    
News Summary - 'നാല് മാസമായി ഞാൻ നാട്ടിൽ പോലുമില്ല'; സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്തതിന് റഷ്യയിലുള്ള യുവാവിനെതിരെ കേസെടുത്ത് പൊലീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.