ആധാറും വോട്ടർ ഐ.ഡി കാർഡുമായി ബന്ധിപ്പിക്കുന്ന നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമീഷൻ
ന്യൂഡൽഹി: ആധാറും വോട്ടർ ഐ.ഡി കാർഡുമായി ബന്ധിപ്പിക്കുന്ന നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമീഷൻ. ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ചട്ടം ഭേദഗതി ചെയ്യും. എന്നാൽ അന്തിമ തീരുമാനം സംബന്ധിച്ച് സർക്കാർ പാർലമെന്റിൽ പ്രഖ്യാപനം നടത്തേണ്ടതുണ്ട്.
വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും. 950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ് ബന്ധിപ്പിക്കൽ നടത്തുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് അറിയുന്നത്.
2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐ.ഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്‍റില്‍ സർക്കാർ അറിയിച്ചു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ ക്രമേക്കടിനുള്ള സാധ്യത കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.