ഹൈദരാബാദ്: ഹൈദരാബാദിലെ യു.എസ് കോൺസുലേറ്റിനോട് ചേർന്ന റോഡിന്റെ പേര് ‘ഡോണൾഡ് ട്രംപ് അവന്യൂ’ എന്ന് പുനർനാമകരണം ചെയ്ത തെലങ്കാന സർക്കാറിന്റെ നീക്കത്തിനെതിരെ ഇടതുപക്ഷ പാർട്ടികളുടെ വ്യാപക പ്രതിഷേധം. ‘യു.എസ് കോൺസുലേറ്റ് റോഡ്’ എന്ന പേര് മാറ്റിയാണ് തെലങ്കാന സർക്കാർ ‘ഡോണൾഡ് ട്രംപ് അവന്യൂ’ എന്ന പേര് നൽകിയത്.
ജൂൺ 23ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയും കോൺസുലേറ്റിൽ നടന്ന ഒരു ചടങ്ങിൽ റോഡിന്റെ പേരുമാറ്റം പ്രഖ്യാപിച്ച് ഫലകം സ്ഥാപിക്കുകയായിരുന്നു. യു.എസ് സ്വാതന്ത്ര്യത്തിന്റെ 250ാം വാർഷികാഘോഷങ്ങളുടെ ഭാഗമായായിരുന്നു നീക്കം.
യു.എസ്-ഇസ്രായേൽ യുദ്ധം ലോകമെമ്പാടും നാശം വിതക്കുന്നതിനിടെ തെലങ്കാന സർക്കാർ നടത്തിയ ഈ നീക്കത്തിനെതിരെ ഇടതുപക്ഷ പാർട്ടികൾ റാലികൾ സംഘടിപ്പിച്ചു. സി.പി.ഐ, സി.പി.എം, സി.പി.ഐ-എം.എൽ (ന്യൂ ഡെമോക്രസി), സി.പി.ഐ-എം.എൽ (മാസ്‌ലൈൻ), മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ, സി.പി.ഐ-എം.എൽ (ജനശക്തി) എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി. റോഡിന്റെ പേരുമാറ്റം ഉടൻ പിൻവലിക്കണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. ആഗോള യുദ്ധക്കൊതിയനെ മഹത്വവൽക്കരിക്കുന്നതിന് തെലങ്കാന സർക്കാർ വിശദീകരണം നൽകണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. കൂടതെ ഈ നീക്കം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യക്കെതിരെ തീരുവ ചുമത്തുന്നതിനും വേണ്ടിയാണോയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ജോൺ വെസ്‍ലി ചോദിച്ചു.
നടപടി ഇന്ത്യയോടുള്ള അപമാനമാണെന്നും ട്രംപ് ഒരു മാതൃകാപുരുഷനല്ലെന്നും ഇടത് നേതാക്കൾ വിമർശിച്ചു. കുടിയേറ്റം, വംശീയത, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ട്രംപിന്റെ നിലപാടുകൾ വിവാദപരമാണെന്നും, അത്തരമൊരു വ്യക്തിയുടെ പേര് ഇന്ത്യൻ നഗരത്തിലെ ഒരു റോഡിന് നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. കൂടാതെ വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.
അതേസമയം, നീക്കം ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ പ്രതീകാത്മക അംഗീകാരമാണെന്നും, ആഗോള സാങ്കേതിക-വാണിജ്യ കേന്ദ്രമെന്ന നിലയിൽ ഹൈദരാബാദിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണെന്നുമാണ് തെലങ്കാന സർക്കാരിന്റെ നിലപാട്. എന്നാൽ, തെലങ്കാന സർക്കാറിന്റെ നീക്കത്തെ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പിയും രംഗത്തെത്തി. തെലങ്കാനയിലെ ഭരണകക്ഷിയായ കോൺഗ്രസ് ഒരു ഭാഗത്ത് ട്രംപിന്റെ ചില നയങ്ങളെ വിമർശിക്കുമ്പോൾ, മറുവശത്ത് അദ്ദേഹത്തിന്റെ പേര് റോഡിന് നൽകുന്നത് വൈരുധ്യമാണെന്ന് ബി.ജെ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.