ന്യൂഡൽഹി: കശ്മീർ പ്രശ്നപരിഹാരത്തിന് സംഭാഷണത്തിന് വഴിയൊരുക്കാമെന്നും മുന്നോട്ടുള്ള ചുവടുവെപ്പ് എന്ന നിലയിൽ രണ്ടടി പിന്നോട്ടുവെക്കാൻ ബന്ധപ്പെട്ട രണ്ടു കക്ഷികളും തയാറാകണമെന്നും സുപ്രീംകോടതി. താഴ്വരയിൽ കല്ലേറുണ്ടാകില്ലെന്ന് ജമ്മു- കശ്മീർ ബാർ അസോസിയേഷൻ രേഖാമൂലം ഉറപ്പുനൽകിയാൽ കേന്ദ്രം പെല്ലറ്റ് ഗൺ ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ കശ്മീരിലെ വിവിധ കക്ഷികളോട് സംസാരിച്ച് മേയ് ഒമ്പതിനകം പ്രതികരണമറിയിക്കാൻ ബാർ അസോസിയേഷനോട് സുപ്രീംകോടതി നിർദേശിച്ചു.
കശ്മീർ താഴ്വരയിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമ്മു-കശ്മീർ ബാർ അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കശ്മീരിെൻറ തെരുവുകളിൽ പെല്ലറ്റ് വർഷവും കല്ലേറും ഇല്ലെങ്കിൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷൻ കൗൾ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
കശ്മീർ സമാധാനത്തിലേക്ക് മടങ്ങാൻ ആദ്യം വിദ്യാർഥികൾ സുരക്ഷാസേനക്കുനേരെ കല്ലെറിയുന്നത് നിർത്തണമെന്നും അവർ സ്കൂളുകളിലേക്കും കോളജുകളിലേക്കും മടങ്ങണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോൾ ജമ്മു-കശ്മീർ ബാർ അസോസിയേഷൻ ഖണ്ഡിച്ചു. സുരക്ഷസേന സ്കൂളുകളിലും സർവകലാശാലകളിലും വന്ന് വിദ്യാർഥികളെ അടിക്കുകയാണെന്ന് അസോസിയേഷെൻറ അഭിഭാഷകൻ ബോധിപ്പിച്ചു. സുരക്ഷസേന വിദ്യാർഥികളെ അടിച്ചാൽ അവർ പിന്നെ തെരുവിലിറങ്ങും. കല്ലെറിയുന്നത് പ്രതിപ്രവർത്തനമാണ്. കശ്മീരിലെ ജനതയുമായുള്ള സംഭാഷണം കേന്ദ്രം നിർത്തിയിരിക്കുകയാണ്. തടസ്സപ്പെടാത്ത, ഉപാധികളില്ലാത്ത ആത്മാർഥമായ സംഭാഷണമാണ് കശ്മീരി ജനത ആഗ്രഹിക്കുന്നതെന്നും ബാർ അസോസിയേഷൻ ബോധിപ്പിച്ചു.
കശ്മീരിലെ വിവിധ കക്ഷികൾക്കിടയിലും ജനസ്വാധീനമുള്ള വ്യക്തിത്വങ്ങൾക്കിടയിലും അത്തരമൊരു സംഭാഷണത്തിന് വേദിയൊരുക്കാൻ സന്നദ്ധമാണെന്ന് ഇതിനോട് സുപ്രീംകോടതി പ്രതികരിച്ചു. എന്നാൽ, മുന്നോട്ടുള്ള ചുവടുവെപ്പ് എന്ന നിലയിൽ അക്രമത്തിൽനിന്നും വിട്ടുനിൽക്കുമെന്ന് ഒരുറപ്പ് കശ്മീരിലെ ബന്ധപ്പെട്ട കക്ഷികളിൽനിന്ന് രേഖാമൂലം നൽകാൻ ജമ്മു-കശ്മീർ ബാർ അസോസിയേഷൻ തയാറാകണം. ഇത്തരമൊരു ഉറപ്പ് ലഭിച്ചാൽ മേയ് ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുേമ്പാൾ സമാധാന സംഭാഷണത്തിനുള്ള ഉപാധിയെന്ന നിലയിൽ 15 ദിവസത്തേക്ക് സുരക്ഷാസേനയെ പിൻവലിക്കാൻ സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെടും.
കല്ലേറ് നടത്തുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്താൽ പിന്നെങ്ങിനെ സംഭാഷണം സാധ്യമാകും? നിങ്ങൾ ആദ്യം സംഭാഷണത്തിന് തയാറാകണമെന്ന് ബാർ അസോസിയേഷനോട് ആവശ്യപ്പെട്ട കോടതി, കശ്മീർ വേർപെട്ട് പോകണമെന്ന നിർദേശം വെച്ചാൽ ഒന്നുമുണ്ടാകില്ലെന്ന് ഒാർമിപ്പിച്ചു. സംഭാഷണം ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടായിരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. എന്നാൽ, വിഘടനവാദി നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ചക്കില്ലെന്ന് അറ്റോണി ജനറൽ മുകുൾ രോഹതഗി പറഞ്ഞു. ഇവരുമായി ‘ആസാദി’ക്കായുള്ള സംഭാഷണം കേന്ദ്രം ഒരു നിലക്കും പ്രോത്സാഹിപ്പിക്കില്ല. ജമ്മു-കശ്മീർ രാജ്യത്തോട് ചേർത്തതുപോലും വിവാദപരമാണെന്ന് ബാർ അസോസിയേഷെൻറ സത്യവാങ്മൂലത്തിലുണ്ടെന്നും രോഹതഗി കൂട്ടിച്ചേർത്തു. ആ നിലപാട് തള്ളിയ സുപ്രീംകോടതി ആദ്യപടിയെന്ന നിലയിൽ കശ്മീരിലെ ബന്ധപ്പെട്ട കക്ഷികളുമായി സംസാരിക്കാൻ ബാർ അസോസിയേഷനെ അനുവദിക്കണമെന്ന് കേന്ദ്രത്തോട് നിർദേശിച്ചു.
തീവ്രവാദികളുടെ ബാങ്ക് കവർച്ചശ്രമം സൈന്യം പരാജയപ്പെടുത്തി
കശ്മീരിൽ തീവ്രവാദികളുടെ ബാങ്ക് കവർച്ചശ്രമം സൈന്യം പരാജയപ്പെടുത്തി. അനന്ത്നാഗ് ജില്ലയിലെ മെഹന്തി കടാലിലെ വില്ലേജ് ഒാഫിസ് പരിസരത്തെ ജമ്മു-കശ്മീർ ബാങ്കിെൻറ ശാഖയിലാണ് കവർച്ചശ്രമം നടത്തിയത്. ആയുധധാരികളായ രണ്ടുപേർ ബാങ്കിനകത്തേക്ക് പ്രവേശിച്ചെങ്കിലും അവിടെയുണ്ടായിരുന്ന സുരക്ഷസൈനികർ ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ സി.ആർ.പി.എഫ് ജവാെൻറ കൈക്ക് പരിക്കുണ്ട്. വെടിയുതിർത്തയാൾ രക്ഷപ്പെെട്ടങ്കിലും കൂട്ടാളിയായ മുനീബ് അഹ്മദ് മല്ല പിടിയിലായിട്ടുണ്ട്. റെശിപോറ സ്വദേശിയാണ് ഇയാൾ.
അതേസമയം, തീവ്രവാദികൾ സൈനിക ക്യാമ്പ് ആക്രമിച്ചതിനെ തുടർന്ന് കശ്മീരിെൻറ ചില ഭാഗങ്ങളിൽ 144ാം വകുപ്പ് ഏർപ്പെടുത്തിയതായി കുപ്വാര ജില്ല മജിസ്ട്രേറ്റ് ഗുലാം മുഹമ്മദ് ദർ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാനനില നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു. കുപ്വാര ടൗൺ, ക്രാൽപോറ, ട്രെഹ്ഗാം, ലാൽപോറ സോഗം എന്നിവിടങ്ങളിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.
വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ പാൻസ്ഗാമിൽ വ്യാഴാഴ്ച പുലർച്ചയാണ് സൈനിക ക്യാമ്പിനുനേരെ തീവ്രവാദികൾ ചാവേറാക്രമണം നടത്തിയത്. സംഭവത്തിൽ ക്യാപ്റ്റനടക്കം മൂന്ന് സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പ്രക്ഷോഭകർക്ക് നേരെ സൈന്യം നടത്തിയ വെടിെവപ്പിൽ ഒരു പ്രദേശവാസി വെടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. വെടിയേറ്റ് മരിച്ച തീവ്രവാദികളുടെ മൃതദേഹങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.