ശ്രീനഗർ: ഒരു ഓൺലൈൻ മാസികയിൽ ലേഖനം എഴുതിയതിന് ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്.ഐ.എ) കശ്മീർ സർവകലാശാലയിലെ പി.എച്ച്.ഡി ഗവേഷക വിദ്യാർഥിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. 'വളരെ പ്രകോപനപരവും രാജ്യദ്രോഹപരവുമായ' ലേഖനം എന്ന്ആരോപിച്ചാണ് നടപടി.
തീവ്രവാദത്തിനും ദേശവിരുദ്ധ ശൃംഖലകൾക്കും എതിരായ നടപടികളുടെ ഭാഗമായി എസ്.ഐ.എ നഗരത്തിലെ പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് ഹംഹാമയിലെ വസതിയിൽ നിന്ന് അബ്ദുൽ അല ഫാസിലിയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലേഖകനും മാസികക്കുമെതിരെ സാധ്യമായ എല്ലാ വകുപ്പുകളും ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 'ദി കശ്മീർ വാല' മാഗസിനിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. രാജ്ബാഗിലെ 'ദി കശ്മീർ വാല'യുടെ ഓഫീസിലും ഹംഹാമയിലെ ഫാസിലിയുടെ വസതിയിലും പരിശോധന നടത്തി. സൗരയിലെ എഡിറ്റർ ഫഹദ് ഷായെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ തിരച്ചിൽ സംഘം പിടിച്ചെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
'അടിമത്തത്തിന്റെ ചങ്ങലകൾ തകർക്കും' എന്ന തലക്കെട്ടിലുള്ള ഫാസിലിയുടെ ലേഖനം, "വളരെ പ്രകോപനപരവും രാജ്യദ്രോഹപരവും ജമ്മു കശ്മീരിൽ അശാന്തി സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും തീവ്രവാദത്തെ മഹത്വവത്കരിച്ച് അക്രമത്തിന്റെ പാതയിലേക്ക് യുവാക്കളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു -"ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത തകർക്കാൻ ലക്ഷ്യമിട്ടുള്ള വിഘടനവാദ-തീവ്രവാദ പ്രചാരണം നിലനിർത്താൻ അത്യന്താപേക്ഷിതമായ തെറ്റായ വിവരണത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു."
മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പ് വഴി 2021 മാർച്ച് വരെ അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ ഫാസിലിക്ക് പ്രതിമാസം 30,000 രൂപ നൽകിയിട്ടുണ്ടെന്നും അതിനാൽ അദ്ദേഹത്തിന് സർവകലാശാലയിലെ ഫാർമസ്യൂട്ടിക്കൽ സയൻസസ് വിഭാഗത്തിൽ പി.എച്ച്.ഡി പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.