ബംഗളൂരു: ബോളിവുഡ് ചിത്രം ഹമാരേ ബാരയുടെ റിലീസ് തടഞ്ഞ് കർണാടക സർക്കാർ. രണ്ടാഴ്ചത്തേക്കോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോയാണ് റിലീസ് തടഞ്ഞത്. സിനിമ കർണാടകയിൽ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക കൊണ്ടാണ് റിലീസ് തടഞ്ഞതെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തത്.
1964ലെ കർണാടക സിനിമ റെഗുലേഷൻ ആക്ട് പ്രകാരമാണ് നടപടി. നിരവധി ന്യൂനപക്ഷ സംഘടനകൾ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാറിനെ സമീപിച്ചിരുന്നു. അന്നുകപൂർ, മനോജ് ജോഷി, പരിതോഷ് ത്രിപാഠി, പാർഥ് സാമ്താൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഹമാരേ ബാര.
നേരത്തെ ചിത്രത്തിന്റെ റിലീസിന് 48 മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ ഹമാരെ ബാരയുടെ വേൾഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. ജൂൺ 14 വരെയാണ് ബോംബെ കോടതി ചിത്രത്തിന് സ്റ്റേ ഏർപ്പെടുത്തിയത്.
ചിത്രം മുസ്‍ലിം സമുദായത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി അസ്ഹർ താംബോലി എന്നയാളാണ് ബോംബെ ഹൈകോടതിയിൽ ഹരജി നൽകിയത്. ഖുറാനെ തെറ്റായാണ് സിനിമയിൽ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സിനിമക്ക് ബോംബെ ഹൈകോടതി സ്റ്റേ ഏർപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.