ന്യൂഡൽഹി: കൻവാർ തീർഥയാത്ര വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങളടക്കം വെളിപ്പെടുത്തുന്ന ക്യു.ആർ കോഡുകൾ പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദേശത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. അക്കാദമിക വിദഗ്ധൻ അപൂർവാനന്ദ് ഝാ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹരജി വീണ്ടും ജൂലൈ 22ന് പരിഗണിക്കാൻ മാറ്റി.
ഇക്കഴിഞ്ഞ ജൂൺ 25ന് യു.പി ഭരണകൂടം പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ പരാമർശിച്ചാണ് ഝാ സുപ്രീംകോടതിയിലെത്തിയത്. സ്റ്റാൾ ഉടമകളോട് മതപരവും ജാതിപരവുമായ കാര്യങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്ന സംസ്ഥാന സർക്കാറിന്റെ നിർദേശം കട, ധാബ, റസ്റ്റാറന്റ് ഉടമകളുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു.
കൻവാർ യാത്രാ വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും മതപരവും ജാതിപരവുമായ വിവരങ്ങൾ വെളിപ്പെടുത്തുന്ന വിശദാംശങ്ങൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാറുകൾ പുറപ്പെടുവിച്ച സമാനമായ നിർദേശങ്ങൾ കഴിഞ്ഞ വർഷം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.