കമൽ നാഥ്

മധ്യപ്രദേശിൽ ‘കൈ’വിട്ട് കളിച്ച് കമൽ നാഥ്

ആത്മവിശ്വാസം അതിരുകടന്ന് ജയിക്കാൻ ഇനി ആളും അർഥവുമൊന്നും വേണ്ടെന്നും താനൊരാൾ മതിയെന്നും തീരുമാനിച്ച് ഒറ്റയാനായി മുന്നോട്ടുപോയ കമൽനാഥ് ബി.ജെ.പിയും മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും ഒട്ടും പ്രതീക്ഷിക്കാത്ത വിജയമാണ് മധ്യപ്രദേശിൽ താലത്തിൽ വെച്ച് കൊടുത്തത്. മറുഭാഗത്ത് ശക്തമായ ഭരണവിരുദ്ധ വികാരം മൂലം രാഷ്ട്രീയഭാവി തീർന്നുവെന്ന് പാർട്ടിയും മാധ്യമങ്ങളും ഒരു പോ​ലെ തീർപ്പാക്കിയേടത്ത് നിന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാ​ൻ എണീറ്റുവരുന്നത്.

മധ്യപ്രദേശ് ഭരിക്കാനുള്ള അവസരം കൈവന്നുവെന്ന് കരുതിയാണ് കമൽനാഥ് കോൺഗ്രസ് ഹൈകമാൻഡിനും ഇൻഡ്യ സഖ്യത്തിനും അതീതനായി മുന്നോട്ടുപോയത്. കർണാടകയിൽ കോൺഗ്രസ് പയറ്റിയത് ഹിന്ദുത്വ വർഗീയതക്കെതിരായ രാഷ്ട്രീയമാണെങ്കിൽ അതിന്റെ വിപരീത ദിശയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴി​യേ കോൺഗ്രസിനെ തെര​ഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു കമൽനാഥ്. നേരിട്ട് മൽസരത്തിലായ ​കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അജണ്ടയിലും വാഗ്ദാനങ്ങളിലും പ്രകടമായ ഒരു വ്യത്യാസമില്ലാതായ മധ്യപ്രദേശിൽ ഹിന്ദുത്വ അജണ്ടയിലും സൗജന്യ വാഗ്ദാനങ്ങളിലും മുന്നിൽ നിന്ന ബി.ജെ.പി ഫലം തൂത്തുവാരി.

സൗജന്യങ്ങൾ കൊണ്ട് കമൽനാഥ് ഭരണം പിടിക്കുമെന്ന് കരുതിയേടത്ത് ഭരണത്തിന്റെ അവസാന നാളുകളിൽ പ്രഖ്യാപിച്ച സൗജന്യങ്ങൾ കൊണ്ട് ശിവരാജ് അവരെ തോൽപിച്ചു. ബി.ജെ.പിയെ നേരിടാൻ ആർ.എസ്.എസുകാരെ പോലും രംഗത്തിറക്കിയ കമൽനാഥ് അവരുടെ ഭിന്നിപ്പിക്കൽ തന്ത്രം തിരിച്ചു പയറ്റുന്നത് തിരിച്ചടി നൽകാനാണെന്ന് ന്യായീകരിച്ചു. രാമായണ സീരിയലിലെ ഹനുമാനായ വിക്രം മസ്തൽ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെതിരെയും പഴയകാല ആർ.എസ്.എസുകാരൻ അവ്ധേഷ് നായക് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രക്കെതിരെയും സ്ഥാനാർഥികളായി.

ബി.ജെ.പി സ്ഥാനാർഥിയായിരിക്കേ ഭൂരിപക്ഷ വോട്ടിനായി വർഗീയ കലാപമുണ്ടാക്കിയ കേസിൽ പ്രതിയായിരുന്നു അവ്ധേഷ്. ആർ.എസ്.എസ് -ബി.ജെ.പി നേതാക്കൾക്കിടയിലെ തർക്കത്തിൽ നരോത്തം മിശ്രയെ പാഠം പഠിപ്പിക്കാനായിരുന്നു കോൺഗ്രസിലേക്കുള്ള അവധേഷിന്റെ വരവ്. ഭരണവും മുഖ്യമന്ത്രി പദവും കൈവിട്ടുപോകുമോ എന്ന് ഭയന്ന കമൽനാഥ് ബാബരി മസ്ജിദ് പൂട്ട് പൊളിച്ച് ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്നുകൊടുത്ത് രാമക്ഷേത്ര നിർമാണത്തിന് ആദ്യമായി വഴിയൊരുക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കോൺഗ്രസ് സർക്കാറുമാണെന്ന് ജനങ്ങളെ ഓർമിപ്പിച്ച് രാമക്ഷേത്രത്തിന്റെ അക്കൗണ്ടിൽ വീഴുന്ന വോട്ടും കോൺഗ്രസ് പെട്ടിയിലാക്കാൻ നോക്കി.

മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വങ്ങളെ പോലെ ഇൻഡ്യ സഖ്യം വേണ്ടെന്ന് വെക്കുക മാത്രമായിരുന്നില്ല മധ്യപ്രദേശിൽ ചെയ്തത്. ഒരു ഡസനിലേറെ പാർട്ടികളുടെ പ്രതിനിധികൾ പ​ങ്കെടുത്ത ഇൻഡ്യ സഖ്യത്തിന്റെ പ്രഥമ നിർവാഹക സമിതി ഭോപാലിൽ നടത്താൻ നിശ്ചയിച്ച മുന്നണിയുടെ പ്രഥമ റാലി കമൽനാഥ് സ്വന്തം നിലക്ക് റദ്ദാക്കി.

കർണാടക ബി.ജെ.പിയിൽ നിന്നും പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ മധ്യപ്രദേശിൽ പരമാവധി പ്രചാരണത്തിനിറക്കാതിരിക്കാനും ശ്രദ്ധിച്ചു. സഖ്യത്തിലെ ഘടകകക്ഷിയായ സമാജ്‍വാദി പാർട്ടിയെ ആറ് സീറ്റുകൾ വാഗ്ദാനം ചെയ്ത ശേഷം വാക്കുമാറി. ജയിക്കാൻ ഇനി ആരും വേണ്ടെന്ന് തീരുമാനിച്ച് ‘ഇൻഡ്യ’ സഖ്യത്തെ മൂലയിൽ വെക്കാൻ കമൽനാഥ് തീരുമാനിച്ചതോടെ എങ്കിലതൊന്ന് കാണണമല്ലോ എന്ന നിലക്ക് സമാജ്‍വാദി പാർട്ടി കോൺഗ്രസിനോട് മൽസരത്തിനിറങ്ങി. ആം ആദ്മി പാർട്ടിയും ജനതാദൾ യുവും കൂടി മൽസര രംഗത്തിറങ്ങിയതോടെ ഇൻഡ്യ സഖ്യം തമാശയായി. സഖ്യത്തിലില്ലാത്ത ബി.എസ്.പി അടക്കമുള്ള മൂന്നാം കക്ഷികളും കോൺഗ്രസിന്റെ വോട്ടുകളിലേക്ക് കടന്നുകയറി.

മധ്യപ്രദേശിൽ കോൺഗ്രസിന്റെ ദയനീയ തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദി കമൽനാഥ് ആണെങ്കിൽ പിന്നിൽ നിന്ന് കാര്യങ്ങൾ എല്ലാം നിയ​ന്ത്രിച്ച ദിഗ്‍വിജയ് സിങ്ങാണ് രണ്ടാമത്തെ ഉത്തരവാദി. ജ്യോതിരാദിത്യ സിന്ധ്യയെ പുകച്ച് ചാടിച്ചതോടെ ചമ്പൽ ​ഗ്വളിയോർ മേഖലയിൽ സ്വന്തം മകന് കോൺഗ്രസ് മേൽവിലാസമുണ്ടാക്കാമെന്ന ലക്ഷ്യമേ ദിഗ്‍വിജയ് സിങ്ങിനുണ്ടായിരുന്നുള്ളൂ. ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിൽ പേരില്ലാതിരുന്ന ശിവരാജിന് ഒടുവിൽ സീറ്റ് നൽകിയെങ്കിലും മുഖ്യമന്ത്രിയാക്കില്ലെന്നായിരുന്നു ബി.ജെ.പി പ്രചാരണം. ബദൽ മുഖങ്ങളെന്ന് തോന്നിക്കാൻ മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് എം.പിമാരെ നിയമസഭയിലേക്ക് മൽസരിക്കാനിറക്കിയിട്ടും ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പറഞ്ഞ​തത്രയും വി​ഴുങ്ങി സൗജന്യ വാഗ്ദാനങ്ങൾ വാരിവിതറി ശിവരാജിനെ തന്നെ മുന്നിൽ നിർത്തി ബി.ജെ.പി അവസാനത്തെ അടവ് പുറത്തെടുത്തത്.

ശിവരാജിന്റെ പേര് റാലികളിൽ ബോധപൂർവം പറയാതിരുന്ന മോദിയുടെ നാവിൽ നിന്ന് അവസാന ഘട്ടമെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ വർണിക്കുന്നത് കേൾക്കേണ്ടി വന്നു. ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ തുടങ്ങിയ ലാഡ്‍ലി ബഹൻ യോജനയായിരുന്നു ശിവരാജി​ന്റെ പ്രധാന തുറു​പ്പുശീട്ട്.

Tags:    
News Summary - Kamal Nath’s indecency for Congress defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.