ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കലാപമുയർത്തി വാർത്താസമ്മേളനം വിളിച്ചതിൽ െതല്ലും പശ്ചാത്താപമില്ലെന്ന് മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വർ അഭിപ്രായപ്പെട്ടു. ഒൗദ്യോഗിക സ്ഥാനത്തുനിന്ന് വിരമിച്ചശേഷം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗതികെട്ടിട്ടാണ് മുതിർന്ന ജഡ്ജിമാർക്കൊപ്പം അന്നതിന് മുതിർന്നത്. ആരെയും ലക്ഷ്യമിട്ടല്ല; എന്നാലും ഇൗ സംവിധാനം നേരെയാവണം. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. സർക്കാർ െവച്ചുനീട്ടുന്ന ഒരു തൊഴിലും സ്വീകരിക്കില്ലെന്ന ഒരാണ്ടുമുമ്പത്തെ തീരുമാനത്തിൽ മാറ്റമില്ല. ജനാധിപത്യം നിലനിർത്തുന്നതിൽ സുപ്രീംകോടതിക്കുള്ള പങ്കിനെപ്പറ്റി ഒരു പുസ്തകം പുറത്തിറങ്ങിയാലും അദ്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏറെ തിരക്കുള്ള ജോലികളൊന്നും ഇല്ലാത്തതിനാൽ അതിന് വേണ്ടത്ര സമയം കിട്ടുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു.
ജനുവരി 12നു നടന്ന വാർത്താസമ്മേളനം സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ്. ശനിയാഴ്ച അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീംകോടതിയിൽ ഏഴുവർഷം പ്രവർത്തിച്ചശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിെൻറ വിരമിക്കൽ. മേയ് 18 ആയിരുന്നു സുപ്രീംകോടതിയിലെ അവസാന പ്രവൃത്തിദിനം. പിന്നാലെ വേനലവധിക്കായി കോടതി അടച്ചിരുന്നു.
ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, രഞ്ജൻ ഗൊഗോയി, കുര്യൻ ജോസഫ് എന്നിവർക്കൊപ്പമാണ് ചീഫ് ജസ്റ്റിനെതിരെ ആരോപണങ്ങളുന്നയിച്ച് ജസ്റ്റിസ് ചെലമേശ്വർ വാർത്താസമ്മേളനം നടത്തിയത്. ഓരോ ബെഞ്ചിനും കേസുകൾ അനുവദിക്കുന്ന രീതിയെ ചോദ്യംചെയ്തായിരുന്നു വാർത്താസമ്മേളനം. 2014 ഡിസംബർ ഒന്നിന് മരിച്ച പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ കേസിലെ നിലപാടിനെയും ഇവർ വിമർശിച്ചിരുന്നു. സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന ചരിത്രവിധി പറഞ്ഞ ഒമ്പതംഗ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം.
ഉയർന്ന കോടതികളിലെ നിയമനം കൈകാര്യം ചെയ്തിരുന്ന നാഷനൽ ജുഡീഷ്യൽ അപ്പോയിൻമെൻറ് കമീഷൻ നിയമനം റദ്ദാക്കിയ അഞ്ചംഗ ഭരണഘടന ബെഞ്ചിലും ഉണ്ടായിരുന്നു. ബെഞ്ചിലെ ഏക വിമതശബ്ദമായിരുന്നു അദ്ദേഹത്തിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.