മാധ്യമ പ്രവർത്തകൻ ഫഹദ് ഷായെ പൊതുസുരക്ഷാ നിയമം (പി.എസ്.എ) പ്രകാരം തടവിലിട്ടത് അസാധുവാക്കി ജമ്മു കശ്മീർ ഹൈകോടതി. ഓൺലൈൻ മാധ്യമമായ ‘കശ്മീർ വാല’ എഡിറ്റർ ഇൻ ചീഫായ ഫഹദ് ഷായെ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പൊലീസ് അറസ്റ്റ്ചെയ്തത്. ഭീകരതയെ മഹത്ത്വവത്കരിക്കൽ, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, അക്രമം അഴിച്ചുവിടാൻ പ്രേരിപ്പിക്കൽ എന്നിവയായിരുന്നു കുറ്റങ്ങൾ. ഫഹദ് ഷാക്കെതിരെ ചുമത്തിയ മൂന്നു കേസുകളിൽ രണ്ടെണ്ണത്തിൽ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ശ്രീനഗർ ജില്ലാ മജിസ്ട്രേറ്റാണ് പി.എസ്.എ പ്രകാരം തടവിലിടാൻ ഉത്തരവിട്ടത്. വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ അനുവാദം നൽകുന്നതാണ് ഈ നിയമം. കഴിഞ്ഞയാഴ്ച ജമ്മു കശ്മീർ ഹൈകോടതി ജസ്റ്റീസ് വസീം സാദിഖാണ് ഇത് അസാധുവാക്കിയത്. ‘വിശദാംശങ്ങളില്ലാതെ അവ്യക്തമായ അനുമാനങ്ങൾ’ നിരത്തിയാണ് പി.എസ്.എ ചുമത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫഹദിന്റെ സഹോദരൻ നൽകിയ ഹേബിയസ് കോർപസ് പരാതിയിലായിരുന്നു കോടതി ഇടപെടൽ. അതേ സമയം, ഫഹദ് ഷാക്കെതിരെ യു.എ.പി.എ അടക്കം വകുപ്പുകൾ പ്രകാരം കേസുള്ളതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.