ഗീലാനിയുടെ മൃതശരീരം കബറടക്കുന്നതിന്‍റെ വിഡിയോ പുറത്തുവിട്ട് പൊലീസ്

ശ്രീനഗർ (ജമ്മു-കശ്മീർ): അന്തരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതശരീരം കബറടക്കുന്നതിന്‍റെ വിഡിയോ പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. മൃതശരീരം മറവ് ചെയ്യുന്നതിന് മുന്നോടിയായി ഒരു സംഘം പരിപാലിക്കുന്നതും തുടർന്ന് ഹൈദർപോറയിലെ ഖബർസ്ഥാനിൽവെച്ച് ജനാസ നമസ്കാരം അടക്കമുള്ള അന്ത്യ കർമ്മങ്ങൾ നിർവഹിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗീലാനിയുടെ വസതിയിൽ നിന്ന് 100 മീറ്റർ അകലെയുള്ള പള്ളി ഖബർസ്ഥാനിലാണ് കബറടക്കിയത്.

ഗീലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച് പൊലീസ് സംസ്കരിച്ചതായും ബന്ധുക്കൾക്കും അനുയായികൾക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരം നൽകിയില്ലെന്നും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അന്ത്യകർമ്മങ്ങൾ അടക്കമുള്ളവയുടെ ആറു വിഡിയോകൾ പൊലീസ് പുറത്തുവിട്ടത്.

ഗീലാനിയുടെ മൃതശരീരത്തിൽ പാകിസ്താൻ പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമവും ഇന്ത്യൻ പീനൽ കോഡും ചുമത്തി കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് ബുദ്ഗാം പൊലീസ് കേസെടുത്തത്. മൃതദേഹം മറവ് ചെയ്യാൻ പൊലീസ് എത്തുന്നതിന് മുമ്പ് ഗീലാനിയുടെ മൃതശരീരത്തിൽ പാക് പതാക പുതപ്പിച്ചതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. കശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയതിനാലാണ് മരണവിവരം പുറത്തറിയാതിരുന്നത്. ഒരു കുടുംബത്തിന് അവരുടെ ആഗ്രഹപ്രകാരം വിലപിക്കാനും അന്തിമ വിടവാങ്ങൽ നൽകാനും അനുവാദമില്ല. ഗീലാനിയുടെ കുടുംബത്തിനെതിരെ യു.‌എ‌.പി.‌എ ചുമത്തിയത് വഴി വ്യക്തമായത് കേന്ദ്ര സർക്കാറിന്‍റെ നിഷ്കരുണവും ക്രൂരവുമായ നടപടിയാണ്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ കശ്മീരെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു.

അസുഖത്തെ തുടർന്ന് ദീർഘകാലമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെടാതിരുന്ന 92കാരനായ ഗീലാനി ബുധനാഴ്ച രാത്രിയാണ് അന്തരിച്ചത്. മൃതശരീരം തൊട്ടടുത്തുള്ള പള്ളി ഖബർസ്ഥാനിൽ കനത്ത പൊലീസ് സുരക്ഷയിൽ മതാചാരപ്രകാരം മറവു ചെയ്യുകയായിരുന്നു. ഗീലാനിയുടെ അഭിലാഷമനുസരിച്ച് 12 കിലോമീറ്റർ അകലെയുള്ള ശ്രീനഗറിലെ ശഹീദെ ഈദ്ഗാഹ് ശ്മശാനത്തിൽ മറവു ചെയ്യാനാണ് കുടുംബം ആഗ്രഹിച്ചിരുന്നതെന്നും ദോറു സോപോറിൽ നിന്നുള്ള ബന്ധുവിന് മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതെന്നും മകൻ നഈം പറഞ്ഞു.

Tags:    
News Summary - J&K Cops Post Video Of Separatist Syed Geelani's Last Rites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.