വിമാനയാത്രക്ക് ചെലവേറും; ഇന്ധന വില ഇരട്ടിയിലേറെ കൂട്ടി; കഴിഞ്ഞമാസം കി. ലിറ്ററിന് 96,000രൂപ, ഇപ്പോൾ 2.07 ലക്ഷം

ന്യൂഡൽഹി: വിമാന ഇന്ധന (ഏവിയേഷൻ ടർബൈൻ ഫ്യുവൽ -എ.ടി.എഫ്) വില കുത്തനെ കൂട്ടിയതോടെ വിമാന യാത്രാനിരക്ക് വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ. എ.ടി.എഫ് വില എട്ടര ശതമാനം വർധിച്ച് കിലോ ലിറ്ററിന് 2.07 ലക്ഷം രൂപയായി. ഇതാദ്യമായാണ് വില രണ്ട് ലക്ഷം കടക്കുന്നത്. കഴിഞ്ഞ മാസം കിലോ ലിറ്ററിന് 96,638.14 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.

ഡൽഹിയിൽ വർധന 114.5 ശതമാനമാണ്. ഇവിടെ മുൻ മാസത്തെ അപേക്ഷിച്ച് കിലോ ലിറ്ററിന് 1,10,703.08 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും വിനിമയ നിരക്കിന്റെയും അടിസ്ഥാനത്തിൽ എല്ലാ മാസത്തിലുമാണ് എ.ടി.എഫ്, എൽ.പി.ജി വില പുതുക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഉയർന്ന പ്രവർത്തന ചെലവുകൾ നികത്താൻ വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സൂചന. വിമാന കമ്പനികളുടെ പ്രവർത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനം വകയിലാണ്. പശ്ചിമേഷ്യൻ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയതോടെ വിമാന യാത്രാനിരക്കിൽ ഇതിനകംതന്നെ വർധനയുണ്ടായിട്ടുണ്ട്.

സംഘർഷത്തെ തുടർന്നുണ്ടായ വ്യോമമേഖലയിലെ നിയന്ത്രണങ്ങൾ കാരണം ദീർഘദൂര റൂട്ടുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരായതിനാൽ, രാജ്യാന്തര സർവിസുകൾക്കായി കൂടുതൽ ഇന്ധനം ഉപയോഗിക്കേണ്ടിവരുന്നുവെന്നാണ് വിമാന കമ്പനികളുടെ വാദം.

ഇന്ത്യയിലെ വിമാന ഇന്ധന വില നിയന്ത്രണം 2001ൽ എടുത്തുകളഞ്ഞതിനാൽ പ്രതിമാസ അടിസ്ഥാനത്തിലാണ് വില നിർണയിക്കുന്നതെന്ന്, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ‘എക്സി’ൽ കുറിച്ചു.

Tags:    
News Summary - Jet fuel prices more than doubled to Rs 2.07 lakh per kl: raising the cost of air travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.