പട്ന: ബിഹാറിൽ 57 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് നിതീഷ് കുമാർ നയിക്കുന്ന ജെ.ഡി(യു). എൻ.ഡി.എയിലെ ഘടകകക്ഷികളായ ബി.ജെ.പിയും അവാം മോർച്ചയും കഴിഞ്ഞദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
സിറ്റിങ് എം.എൽ.എമാരും, മുതിർന്ന മന്ത്രിമാരും പുതുമുഖങ്ങളും വനികളുമടങ്ങുന്ന പട്ടികയാണ് ജെ.ഡി(യു)പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ മുതിർന്ന മന്ത്രിമാരും സിറ്റിങ് എം.എൽ.എമാരും ഇടംപിടിച്ച സാഹചര്യത്തിൽ, സുപ്രധാന സീറ്റുകൾ വേണമെന്ന് ജെ.ഡി(യു)കടുംപിടിത്തം പിടിക്കാൻ സാധ്യതയുണ്ട്.
വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, മഹേശ്വർ ഹസാരി, കൗശൽ കിഷോർ എന്നിവർ നിതീഷ് മന്ത്രിസഭയിലെ അംഗങ്ങളാണ്.
ഹസാരിയാണ് നിലവിലെ മന്ത്രിസഭയിലെ സ്പീക്കർ. ശ്രാവൺ കുമാറും യാദവും മുതിർന്ന മന്ത്രിമാരാണ്. കൗശൽ കിഷോർ മുൻ കേന്ദ്രമന്ത്രിയും ചൗധരി സംസ്ഥാന മന്ത്രിസഭയിൽ നിർണായ വകുപ്പ് കൈയാളുന്ന ആളാണ്.
അതോടൊപ്പം, മുൻ എം.എൽ.എമാരായ ഈശ്വർ മൻഡൽ, കൊമാൽ സിങ്, സുനിൽ കുമാർ, മഹേന്ദ്ര റാം, ഉമേഷ് സിങ് കുശവ, ചവികേത മൺഡൽ എന്നിവർക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്.
സ്ഥാനാർഥി പട്ടികയിൽ നാലു വനിതകളാണ് ഇടംപിടിച്ചത്. അതുപോലെ എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും പ്രതിനിധ്യം നൽകിയിട്ടുണ്ട്.
ബിഹാറിൽ നവംബർ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 14ന് ഫലം പ്രഖ്യാപിക്കും. അതിനിടെ, 243 അംഗ നിയമസഭയിൽ ജെ.ഡി(യു)25 സീറ്റിലെങ്കിലും വിജയിക്കാൻ ഏറെ ബുദ്ധിമുട്ടുമെന്നാണ് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായം. എൻ.ഡി.എ അധികാരത്തിൽ നിന്നുള്ള പുറത്തേക്കുള്ള വഴിയിലേക്കാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഒരു കാലത്ത് നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഉപദേശകനായിരുന്നു പ്രശാന്ത്.
സംസ്ഥാനത്ത് 101 സീറ്റുകളിൽ മത്സരിക്കാനാണ് ജെ.ഡി(യു)വും ബി.ജെ.പിയും ധാരണയിലെത്തിയത്. ബീഹാറിലെ ഭരണ സഖ്യത്തിനുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റത്തിന്റെ പ്രതിഫലനമാണ് ഈ സീറ്റ് വിഭജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.