മുഹർറം ഘോഷയാത്രയിൽ വിഷഗുളിക വിതരണം; ‘എക്സ് മുസ്‍ലി’മെന്ന് സ്വയം പരിചയപ്പെടുത്തൽ, 15,000പേരെ കൊല്ലാനാണ് ഉദ്ദേശിച്ചതെന്ന് പ്രതിയുടെ മൊഴി

മുംബൈ: നഗരത്തിൽ വെള്ളിയാഴ്ച മുഹർറം ഘോഷയാത്രയിൽ എലിവിഷം നിറച്ച കാപ്സ്യൂൾ വേദന സംഹാരിയെന്ന പേരിൽ വിതരണം ചെയ്ത കേസിലെ പ്രതി ഫയാസ് പ്രേംജി 15,000 പേരെയെങ്കിലും കൊല്ലാനായിരുന്നു ലക്ഷ്യമിട്ടതെന്ന് പൊലീസിന് മൊഴി നൽകി. ‘എക്സ് മുസ്‍ലി’മെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാൾ ബി.ബി.എ ബിരുദധാരിയാണെന്നും മുമ്പ് ഇറാനും ഇറാഖും സന്ദർശിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വൻ ദുരന്തത്തിന് ഇടയാകുമായിരുന്ന സംഭവത്തിൽ പുണെ സ്വദേശിയായ 39കാരനെ ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്.

പ്രതി വിതരണം ചെയ്ത ഗുളികകൾ കഴിച്ച 11 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം എല്ലാവരും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ഗുളികകളിൽ എലി വിഷമായി ഉപയോഗിക്കുന്ന അതീവ മാരകമായ സിങ്ക് ഫോസ്ഫൈഡ് കലർത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു. റഹ്മത്താബാദ് ഖബർസ്ഥാനിന് സമീപം നടന്ന ആശൂറ ഘോഷയാത്രക്കിടെയാണ് പ്രതി വേദനസംഹാരികളും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുളികകളുമാണെന്ന് പറഞ്ഞ് ആളുകൾക്ക് ഇവ വിതരണം ചെയ്തത്.

സംശയാസ്പദമായ രീതിയിൽ ഗുളികകൾ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട മൂന്ന് വനിതാ സന്നദ്ധപ്രവർത്തകർ ഇയാളെ തടഞ്ഞുനിർത്തുകയും ഉടൻ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ലൗഡ്സ്പീക്കറിലൂടെ ഗുളികകൾ ആരും കഴിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ഏകദേശം 14,900 ഗുളികകൾ പൊലീസ് പിടിച്ചെടുത്തു. കൂടാതെ 30,000 ഒഴിഞ്ഞ ക്യാപ്സ്യൂളുകളും 50 കിലോഗ്രാം സിങ്ക് ഫോസ്ഫൈഡും ഇയാൾ ഓർഡർ ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയുടെ ആക്രമണത്തിന് പിന്നിലെ യഥാർഥ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, ഇയാളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.

ഇറാനും ഇറാഖും ഇയാൾ പതിവായി സന്ദർശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2019 മുതൽ 2025 വരെ ഫയ്യാസ് നിരവധി തവണ ഇറാനും ഇറാഖും സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മാത്രം ഇരു രാജ്യങ്ങളിലേക്കുമായി 19 തവണ യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് ഇയാളുടെ സാമ്പത്തിക ഇടപാടുകൾ, മൊബൈൽ ഫോൺ രേഖകൾ, ഡിജിറ്റൽ ആശയവിനിമയങ്ങൾ, ബന്ധങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്.

സിങ്ക് ഫോസ്ഫൈഡ് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക, മസ്തിഷ്കം എന്നിവയെ ഗുരുതരമായി ബാധിക്കും. മാത്രമല്ല ഇതിന് പ്രത്യേക പ്രതിവിഷമില്ല. അതിനാൽ വിഷബാധയുണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിച്ച് ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയും ആവശ്യമായാൽ വെന്റിലേറ്റർ സഹായവും നൽകുന്നതാണ് നിലവിലുള്ള ചികിത്സാരീതി.

Tags:    
News Summary - Muharram Procession, Poison Pills, Mass Killing Plot, Ex-Muslim, Accused Confession, Police Investigation, Security Threat, Religious Gathering, Attempted Mass Murder, Crime News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.