ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെ.ഡി.എസിന് ലഭിച്ച ബംഗളൂരു നോർത്ത് സീറ്റ ് സഖ്യകക്ഷിയായ കോൺഗ്രസിന് തിരിച്ചുകൊടുത്തു. സീറ്റിലേക്ക് അനുയോജ്യനായ മത്സരാർഥിയെ കണ്ടെത്താൻ സാധിക്ക ാത്തതിനെ തുടർന്നാണ് നീക്കം.
നേരത്തെ വായ്പ അടിസ്ഥാനത്തിൽ കോൺഗ്രസിൽ നിന്ന് സ്ഥാനാർഥികളെ ജെ.ഡി.എസിനു വേണ്ടി മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആ തീരുമാനം പ്രാവർത്തികമാകാത്തതിനെ തുടർന്നാണ് ജെ.ഡി.എസിൻറെ പിൻമാറ്റം.
എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കർണാടക ഇൻചാർജുമായ കെ.സി വേണുഗോപാലാണ് ട്വിറ്ററിലൂടെ ജെ.ഡി.എസിൻറെ പിൻമാറ്റം പ്രഖ്യാപിച്ചത്.
ബംഗളൂരു നോർത്ത് സീറ്റ് തിരികെ നൽകിയ നടപടിയിൽ കോൺഗ്രസ് എച്ച്.ഡി ദേവഗൗഡയോടും ജെ.ഡി.എസിനോടും നന്ദിയുള്ളവരായിരിക്കും. നമുക്ക് ഒരുമിച്ച് നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കാം - എന്നായിരുന്നു വേണുഗോപാലിൻെറ ട്വീറ്റ്.
കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിൽ 20 സീറ്റുകൾ കോൺഗ്രസിനും എട്ടു സീറ്റുകൾ ജെ.ഡി.എസിനുമായാണ് ഭാഗിച്ചത്. നേരത്തെ 12 സീറ്റുകളായിരുന്നു ജെ.ഡി.എസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ലഭിച്ച എട്ടു സീറ്റുകളിൽ തന്നെ അഞ്ചെണ്ണത്തിൽ ജെ.ഡി.എസിന് സ്വാധീനമില്ല.
ലഭിച്ചതിൽ ഉഡുപ്പി-ചിക്കമംഗളൂരു, ഉത്തര കന്നട, ബംഗളൂരു നോർത്ത് മണ്ഡലങ്ങളിൽ പാർട്ടിക്ക് കാര്യമായ സ്വാധീനവും കരുത്തരായ നേതാക്കളുമില്ല. അനുയോജ്യ സ്ഥാനാർഥി ഇല്ലാതായതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ജെ.ഡി.എസ് സ്ഥാനാർഥികളായി കോൺഗ്രസ് നേതാക്കളെ തേടുകയായിരുന്നു.
എന്നാൽ ബംഗളൂരു നോർത്തിൻറെ കാര്യത്തിൽ തീരുമാനമാകാതിരിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി എത്തുകയും ചെയ്തതോടെ സീറ്റ് തിരിച്ചു നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.