ന്യൂഡൽഹി: കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഖലിസ്ഥാൻ അനുകൂല നേതാവും ന്യൂ ഡെമോക്രാറ്റിക് പാർട്ടി തലവനുമായ ജഗ്മീത് സിങ്ങിന്റെ പരാജയം ഇന്ത്യക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. ഖലിസ്ഥാൻ നേതാവ് ഹർദീപ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞത്. ഇന്ത്യൻ ഏജൻസുമാരാണ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിലെന്ന ആരോപണം നിരന്തരം ഉന്നയിച്ച വ്യക്തിയാണ് സിങ്.
ബെർണബേ സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർഥി വേഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. ജനപ്രതിനിധി സഭയിലിരിക്കണമെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടി ചുരുങ്ങിയത് 12 സീറ്റുകളെങ്കിലും നേടിയിരിക്കണം. അത്രയും സീറ്റുകൾ ലഭിക്കാത്തതിനാൽ നിലവിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി പാർലമെന്റിന്റെ പടിക്കു പുറത്തായിരിക്കും.
2023 ജൂണിലാണ് കനേഡിയൻ പൗരത്വമുള്ള നിജ്ജാർ വാൻകൂവർ ഗുരുദ്വാരക്ക് പുറത്ത് വെടിയേറ്റ് മരിച്ചത്. ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ട്രൂഡോ സർക്കാർ ഭരിച്ചിരുന്നത്. സഖ്യകക്ഷിയുടെ സമ്മർദത്തിന് വഴങ്ങി നിജ്ജാർവധത്തിൽ ട്രൂഡോക്ക് ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ വയ്യെന്ന അവസ്ഥയിലായി. എന്നാൽ പുതുതായി രൂപവത്കരിക്കുന്ന സർക്കാറിന് അങ്ങനെയൊരു സമ്മർദം നേരിടേണ്ടി വരില്ല. എന്നാൽ കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ ആവർത്തിച്ച് തള്ളിയിരുന്നു. ബന്ധം തകർന്നതോടെ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാൻ വാദികൾക്ക് കാനഡയിൽ ട്രൂഡോ ഇടംനൽകിയതിനെയും ഇന്ത്യ വിമർശിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.