മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഐഫോണിനെച്ചൊല്ലിയ തർക്കത്തിനൊടുവിൽ 19കാരനായ കുനാൽ ചന്ദ്‌വാഡെയും മാതാപിതാക്കളും മരിച്ച സംഭവത്തിൽ അമ്മയും മകനും ഉൾപ്പെട്ട വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിന് മുമ്പ് പകർത്തിയതാണെന്ന് കരുതുന്ന രണ്ട് വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഒരു വിഡിയോയിൽ കുനാൽ അമ്മ സംഗീതക്കൊപ്പം ചായ കുടിക്കുന്നതും മറ്റൊന്നിൽ അമ്മയുടെ കാലുകഴുകി കുനാൽ അനുഗ്രഹം വാങ്ങുന്നതും കാണാം.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മാതാപിതാക്കളുമായി ഐഫോണിനെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കുനാൽ സമീപത്തുള്ള കോഹ്ദ്യ ഡോംഗർ കുന്നിലേക്ക് പോയി. മകന്റെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ട പിതാവ് മുർളീധർ ചന്ദ്‌ഗുഡെയും അമ്മ സംഗീതയും നാട്ടുകാർക്കൊപ്പം അവിടെയെത്തുകയും വീട്ടിലേക്ക് മടങ്ങാൻ കുനാലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് പിതാവ് കുനാലിന് അടുത്തെത്തിയത്.
കുന്നിന്റെ അരികിൽ നിന്ന് കുനാലിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ബാലൻസ് നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഏകദേശം 250 അടി താഴ്ചയിലേക്ക് വീണ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഭർത്താവും മകനും വീഴുന്നത് കണ്ട സംഗീതയും ഇവർക്ക് പിന്നാലെ കുന്നിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇവരും സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു.
കുന്നിന്റെ അരികിൽ നിന്ന് കുനാലിനെ മാറ്റാൻ അമ്മ സംഗീത ശ്രമിക്കുന്നതിന്‍റെ മറ്റൊരു വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. കരഞ്ഞുകൊണ്ട് തന്നോടൊപ്പം വരാൻ ആവശ്യപ്പെട്ട സംഗീത കൈ നീട്ടി കുനാലിനെ മാറ്റാൻ ശ്രമിക്കുന്നതും കൈ കുമ്പിട്ട് അപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. കുനാൽ കുന്നിന്റെ അരികിലേക്ക് നീങ്ങുന്നതായി കണ്ട സംഗീത പിന്നോട്ടുമാറുകയായിരുന്നു. പിന്നീട് കുന്നിന്റെ മറ്റൊരു അരികിലേക്ക് നീങ്ങിയ സംഗീത താനും ചാടുമെന്ന് പറഞ്ഞെങ്കിലും സമീപത്തുണ്ടായിരുന്നവർ തടഞ്ഞുനിർത്തുകയായിരുന്നു.
കുടുംബം കുനാലിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന് സംഗീത പലതവണ ഉറപ്പുനൽകിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. എന്നാൽ കുനാൽ അതിന് തയാറായില്ലെന്നും അധികൃതർ വ്യക്തമാക്കി. ആരും തന്നെ കേൾക്കുന്നില്ല. തനിക്ക് ജീവിക്കാൻ താൽപര്യമില്ലെന്നും തന്റെ ജീവിതത്തിന് ഒരു പരിഹാരവുമില്ലെന്നും ഒന്നും മെച്ചപ്പെടാൻ പോകുന്നില്ലെന്നും കുനാൽ അമ്മയോട് പറഞ്ഞതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.