ന്യൂഡൽഹി: ഇതര സംസ്ഥാനക്കാരുടെ പ്രവേശനം നിയന്ത്രിക്കുന്ന ‘ഇന്നർലൈൻ പെർമിറ്റ്’ (ഐ.എൽ.പി ) മണിപ്പുരിലേക്കും വ്യാപിപ്പിക്കുന്ന ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഐ.എൽ.പി മണിപ്പുരിലും ബാധകമാക്കുമെന്ന് രണ്ടുദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
അതിനിടെ, നാഗാലൻഡ് സർക്കാർ ഐ.എൽ.പി ദിമാപുർ ജില്ലയിലേക്കും നീട്ടി. സംസ്ഥാനത്തിെൻറ വാണിജ്യകേന്ദ്രമാണ് ദിമാപുർ. നാഗാലൻഡിൽ ഐ.എൽ.പി നടപ്പാക്കിയതു മുതൽ ദിമാപുർ പുറത്തായിരുന്നു. പുതിയ ഉത്തരവ് പ്രകാരം 1979 നവംബർ 21ന് ശേഷം ജില്ലയിലെത്തിയ തദ്ദേശീയരല്ലാത്തവരെല്ലാം 90 ദിവസത്തിനകം ഐ.എൽ.പി എടുത്തിരിക്കണം.
ഇന്നർലൈൻ പെർമിറ്റ്
സംരക്ഷിത പ്രദേശങ്ങളിലേക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്രക്ക് സർക്കാർ അനുവദിക്കുന്ന യാത്രരേഖയാണ് ‘ഇന്നർലൈൻ പെർമിറ്റ്’ അഥവാ, ഐ.എൽ.പി. സംരക്ഷിത പ്രദേശത്തേക്ക് പോകുന്ന ഇതര സംസ്ഥാനക്കാർ ഈ രേഖ എടുക്കണമെന്നത് നിർബന്ധമാണ്. ചില അന്താരാഷ്ട്ര അതിർത്തിക്കടുത്ത പ്രദേശങ്ങളിലെ സഞ്ചാരം നിയന്ത്രിക്കുക എന്നതായിരുന്നു ഇതിെൻറ പ്രഥമ ലക്ഷ്യം.
1873ലെ ‘ബംഗാൾ ഈസ്റ്റേൺ ഫ്രോണ്ടിയർ റെഗുലേഷൻസ്’ നിയമത്തിെൻറ ചുവടുപിടിച്ചാണ് ഇത് തയാറാക്കുന്നത്. മേഖലയിലെ തേയില, എണ്ണ, ആന വ്യാപാരത്തിൽ ബ്രിട്ടെൻറ താൽപര്യങ്ങൾ സംരക്ഷിക്കാൻ മറ്റുള്ളവർ ഇവിടെയെത്തുന്നത് തടയുക എന്ന ഉദ്ദേശ്യമായിരുന്നു ഈ കൊളോണിയൽ നിയമത്തിന്.
ബ്രിട്ടൻ വ്യാപാര താൽപര്യത്തിന് തുടങ്ങിയ ഈ നിയമം സ്വാതന്ത്ര്യശേഷം ഇന്ത്യയിൽ മറ്റു ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു. വടക്കു-കിഴക്കൻ മേഖലയിലെ തദ്ദേശീയ സംസ്കാരം സംരക്ഷിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ടൂറിസ്റ്റുകൾക്കായുള്ള ഐ.എൽ.പിയും ദീർഘനാൾ തങ്ങുന്നതിനുള്ള ഐ.എൽ.പിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.