ന്യൂഡൽഹി: ജിബ്രാൾട്ടർ കടലിടുക്കില്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പലിൽ കുടുങ്ങിയ മലയാളികളടക്കം 24 ഇന്ത്യക്കാരെ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ നാളെ ഇന്ത്യൻ പൗരന്മാരെ സന്ദർശിക്കുമെന്ന്് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാധ്യമങ്ങളെ അറിയിച്ചു.
‘ഗ്രേസ് വൺ’ എന്ന എണ്ണക്കപ്പലിലുള്ള 24 ഇന്ത്യക്കാരും സുരക്ഷിതരാണ്. ഇക്കാര്യം ജിബ്രാൾട്ടർ പൊലീസ് അധികാരികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ മോചനവുമായി ബന്ധപ്പെട്ട് ജിബ്രാൾട്ടർ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
വണ്ടൂർ, ഗുരുവായൂർ, കാസർകോട് സ്വദേശികളാണ് ഇറാെൻറ എണ്ണക്കപ്പലിലുള്ളത്. മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി പുളിയക്കോട് കെ.കെ. അബ്ബാസിെൻറ മകന് അജ്മൽ സാദിഖ് (26), ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിന് സമീപം മുള്ളത്ത് റോഡിൽ ഓടാട്ട് രാജന്റെ മകൻ റെജിൻ (40), കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ സ്വദേശി പി. പ്രജിത്ത് പുരുഷോത്തമൻ (32) എന്നിവരാണിവർ. സ്പെയിനിലെ സൗത്ത് കോസ്റ്റലിൽ ജിബ്രാൽട്ടർ പൊലീസിന്റെ നിയന്ത്രണത്തിലാണ് കപ്പൽ ഇപ്പോഴുള്ളത്.
യൂറോപ്യൻ യൂനിയെൻറ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നെന്നാരോപിച്ച് ജൂലൈ നാലിനാണ് ഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചത്. ഇതിന് പകരമായി രാജ്യാന്തര ജലാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് സ്റ്റെന ഇംപറോ, മെസ്ദർ കപ്പലുകൾ ഇറാന്റെ റവലൂഷനറി ഗാർഡ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. മെസ്ദർ പിന്നീട് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.