ബലാസോര്‍ (ഒഡിഷ): അതീവ പ്രഹരശേഷിയുള്ള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 300 കിലോ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ശനിയാഴ്ച രാവിലെ 11.35ന് ഒഡിഷയിലെ ചാന്ദിപുര്‍ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐ.ടി.ആര്‍)നിന്നാണ് വിക്ഷേപിച്ചതെന്ന് ഡി.ആര്‍.ഡി.ഒ അധികൃതര്‍ പറഞ്ഞു. ‘‘ഏറ്റവും മികവാര്‍ന്നതും കൃത്യതയുള്ളതുമായ വിക്ഷേപണം വന്‍ വിജയമായിരുന്നു’’വെന്ന് ഡി.ആര്‍.ഡി.ഒ വിശേഷിപ്പിച്ചു. ഖര- ദ്രവ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വ്യത്യസ്ത ബ്രഹ്മോസ് മിസൈലുകള്‍ ഇതിനകം കര, നാവിക സേനകള്‍ക്ക് കൈമാറിയിട്ടുണ്ട്. വ്യോമസേനക്ക് ഉപയോഗിക്കാവുന്ന മിസൈല്‍ പരീക്ഷണത്തിന്‍െറ അന്തിമഘട്ടത്തിലാണ്. കരസേനയുടെ മൂന്ന് റെജിമെന്‍റുകള്‍ക്ക് ബ്രഹ്മോസ് മിസൈല്‍ ബ്ളോക് -മൂന്ന് ലഭ്യമാക്കിയിട്ടുണ്ട്. 2005 ഫെബ്രുവരി മുതല്‍ നാവികസേനയുടെ ഐ.എന്‍.എസ് രജ്പുതില്‍ ബ്രഹ്മോസിന്‍െറ ഒന്നാം പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014 ജൂണിലും 2015 ഫെബ്രുവരിയിലും ഐ.എന്‍.എസ് കൊല്‍ക്കത്തയില്‍നിന്നും 2015 സെപ്റ്റംബറില്‍ ഐ.എന്‍.എസ് കൊച്ചിയില്‍നിന്നും ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.